ഇന്ത്യയുടെ ജിഎസ്ടി വരുമാനം വീണ്ടും 2 ലക്ഷം കോടിക്ക് അരികിലെത്തി. 2026 ഓഗസ്റ്റിൽ രാജ്യത്തിന്റെ മൊത്തം ജിഎസ്ടി പിരിവ് 1,99,853 കോടിയായി. കഴിഞ്ഞ വർഷം ഓഗസ്റ്റിലെ 1,74,116 കോടിയുമായി താരതമ്യം ചെയ്യുമ്പോൾ 14.8% വളർച്ചയാണ് രേഖപ്പെടുത്തിയത്. ഇറക്കുമതിയില്‍ നിന്നുള്ള നികുതി വരുമാനത്തിലെ വര്‍ധനയാണ് ജിഎസ്ടി കളക്ഷന്‍ ഉയര്‍ന്നതിന്റെ പ്രധാന കാരണം.ഇത് GST 29% ഉയർന്ന് 62,604 കോടിയായി. അതേസമയം ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള ജിഎസ്ടി വരുമാനം 9.3% വളർന്ന് ഏകദേശം 1.37 ലക്ഷം കോടിയിലെത്തി.
രാജ്യത്തെ വ്യാപാര-വാണിജ്യ പ്രവർത്തനങ്ങളിലെ തുടർച്ചയായ വളർച്ചയും ഉപഭോഗവും GST വരുമാനത്തെ പിന്തുണച്ചു. നികുതി കംപ്ലെയ്ൻസ് മെച്ചപ്പെട്ടതും കൂടുതൽ ഇടപാടുകൾ ഔപചാരിക നികുതി സംവിധാനത്തിലേക്ക് എത്തുന്നതും വരുമാന വർധനയ്ക്ക് സഹായകമായി.GST സംവിധാനത്തിലെ ഡിജിറ്റൽ നിരീക്ഷണം, നികുതി വെട്ടിപ്പ് തടയാനുള്ള നടപടികൾ, ബിസിനസുകളുടെ കൃത്യമായ നികുതി റിപ്പോർട്ടിംഗ് എന്നിവയും പിരിവ് ശക്തമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. അതേസമയം റീഫണ്ട് തുകയും ഉയർന്നു. ഓഗസ്റ്റിൽ 31,795 കോടി റീഫണ്ട് നൽകിയതോടെ റീഫണ്ടിന് ശേഷമുള്ള നെറ്റ് GST വരുമാനം 1,68,057 കോടിയായി.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നെറ്റ് GST വരുമാനത്തിൽ 8.3% വളർച്ചയാണുള്ളത്.മാസാന്തര കണക്കിൽ ജൂലൈയിലെ 2.11 ലക്ഷം കോടിയുമായി താരതമ്യം ചെയ്യുമ്പോൾ ഓഗസ്റ്റിലെ GST കളക്ഷൻ കുറവാണ്. എന്നാൽ വർഷാന്തര വളർച്ച ശക്തമായി തുടരുകയാണ്. സംസ്ഥാനങ്ങളുടെ കണക്കിലും മികച്ച പ്രകടനമാണ് കാണുന്നത്. കേരളത്തിന്റെ ആഭ്യന്തര GST വരുമാനം 13% ഉയർന്നു. ഉത്തർപ്രദേശ് 19%, തെലങ്കാന 16%, ഗുജറാത്ത് 15%, കർണാടക 13% എന്നിങ്ങനെയാണ് മറ്റ് പ്രധാന സംസ്ഥാനങ്ങളിലെ വളർച്ച.
2026 ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള അഞ്ച് മാസങ്ങളിൽ രാജ്യത്തിന്റെ മൊത്തം GST പിരിവ് 10.43 ലക്ഷം കോടിയായി. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലെ 9.40 ലക്ഷം കോടിയെ അപേക്ഷിച്ച് 11% വർധനയാണിത്. ഇറക്കുമതിയിലെ കുതിപ്പ്, ആഭ്യന്തര വ്യാപാരത്തിലെ വളർച്ച, ശക്തമായ സാമ്പത്തിക പ്രവർത്തനം, മെച്ചപ്പെട്ട നികുതി കംപ്ലെയ്ൻസ് എന്നിവയുടെ പിന്തുണയിലാണ് ഓഗസ്റ്റിലെ GST കളക്ഷൻ വീണ്ടും 2 ലക്ഷം കോടിയുടെ നിർണായക പരിധിക്ക് അടുത്തെത്തിയത്.



