തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോൾ കിരീടപ്പോരാട്ടത്തിന്‍റെ ആവേശത്തിലാണ് കായികപ്രേമികൾ. ഇന്ത്യൻ സമയം ഇന്ന് അർധരാത്രിയിലാണ് അർജന്‍റീനയും സ്പെയിനും തമ്മിലുള്ള ഫൈനൽ മത്സരം നടക്കുന്നത്. ഫൈനലിനോടനുബന്ധിച്ച് സർക്കാർ അവധി പ്രഖ്യാപിക്കുമോ എന്ന ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമാണ്. വിഷയത്തിൽ കായികമന്ത്രി ഒ.ജെ ജനീഷ് പ്രതികരിച്ചിട്ടുണ്ട്. ലോകകപ്പ് ഫൈനൽ പ്രമാണിച്ച് അവധി നൽകാൻ കഴിയുമെങ്കിൽ അത് നല്ല കാര്യമാണെന്നാണ് കായിക വകുപ്പിന്‍റെ അഭിപ്രായമെന്നാണ് മന്ത്രി വ്യക്തമാക്കിയത്.
എന്നാൽ അവധി പ്രഖ്യാപിക്കുന്നതിൽ സർക്കാരിന് ചില പ്രായോഗിക ബുദ്ധിമുട്ടുകളും ഭരണപരമായ തടസ്സങ്ങളമുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു. കളി കണ്ട് പുലർച്ചെ ഉറങ്ങുന്ന ആരാധകർക്ക് തിങ്കളാഴ്ച ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എത്താനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ അവധിക്കായുള്ള ആവശ്യങ്ങൾ ഉയർന്നിരുന്നു. ഫുട്ബോൾ ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച സ്കൂളുകൾക്ക് അവധി നൽകണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസും രംഗത്തെത്തിയിരുന്നു.
കായിക വകുപ്പിന് ഇതിനോട് അനുകൂല നിലപാടാണെങ്കിലും പെട്ടെന്നൊരു ഔദ്യോഗിക അവധി പ്രഖ്യാപിക്കുന്നത് ബാങ്കിംഗ്, സർക്കാർ സേവനങ്ങൾ എന്നിവയെ ബാധിക്കുമെന്നതിനാൽ സർക്കാർ ഔദ്യോഗികമായി അവധി പ്രഖ്യാപിക്കാനിടയില്ലെന്നാണ് സൂചന. അതിനിടെ ലോകകപ്പ് ഫൈനൽ ആവേശത്തിൽ വിദ്യാർത്ഥികൾക്കും പങ്കുചേരാൻ അവസരമൊരുക്കി എറണാകുളം ജില്ലയിലെ വിവിധ സ്കൂളുകൾ ഇതിനോടകം തന്നെ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാർത്ഥികളുടെ കായിക ആവേശത്തെ പ്രോത്സാഹിപ്പിക്കാനും അവരുടെ മാനസിക-ശാരീരിക ക്ഷേമം ഉറപ്പാക്കാനുമാണ് അവധിയെന്ന് അധികൃതർ അറിയിച്ചു
