ആദിത്യന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: ബെംഗളൂരുവില്‍ ജീവനൊടുക്കിയ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥി ആദിത്യന്റെ കുടുംബത്തെ സന്ദർശിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ആദിത്യന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് ശിവന്‍കുട്ടി പറഞ്ഞു. തന്റെ സഹപാഠികളുടെ ലഹരി ഉപയോഗത്തെ ചോദ്യം ചെയ്തതിന്റെ പേരില്‍ ഒരു വിദ്യാര്‍ത്ഥിക്ക് ഇത്തരമൊരു ദുരവസ്ഥയുണ്ടായത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശിവന്‍കുട്ടിയുടെ പ്രതികരണം.

ലഹരിക്കെതിരെ ഉറച്ച നിലപാടെടുത്ത ആദിത്യനെ മാനസികമായി പീഡിപ്പിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്തു എന്നാണ് കുടുംബത്തിന്റെ ആരോപണം. കോളേജ് മാനേജ്മെന്റിന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്ന കുടുംബത്തിന്റെ ആരോപണം ഗൗരവകരമാണെന്നും ശിവന്‍കുട്ടി പറഞ്ഞു. സംഭവത്തില്‍ കര്‍ണാടക പൊലീസ് തികച്ചും നിഷ്പക്ഷമായ അന്വേഷണം നടത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. പ്രതികള്‍ എത്ര ഉന്നതരായാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. രാഷ്ട്രീയ ബന്ധങ്ങള്‍ നീതി നടപ്പാക്കുന്നതിന് ഒരു തരത്തിലും തടസ്സമാകരുത്. ആദിത്യന്റെ കുടുംബത്തിന് നീതി ലഭിക്കാന്‍ കേരള സര്‍ക്കാര്‍ സാധ്യമായ എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം അരുവിക്കര സ്വദേശിയായ ആദിത്യനെ (19) ബുധനാഴ്ചയാണ് ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിടിഎല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിങിലെ രണ്ടാംവര്‍ഷം ബിഎസ്സി നഴ്‌സിങ് വിദ്യാര്‍ത്ഥിയായിരുന്നു ആദിത്യന്‍. ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയിലായിരിന്നു ആദിത്യനെ കണ്ടെത്തിയത്. നാലുപേരുളള മുറിയിലായിരുന്നു ആദിത്യന്‍ താമസിച്ചിരുന്നത്. കൂടെയുളളവര്‍ കോളേജില്‍ നിന്ന് തിരിച്ചെത്തിയപ്പോഴാണ് ആദിത്യനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ ആദിത്യന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം ബെംഗളൂരു ഹെബ്ബഗോഡി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *