കൊൽക്കത്ത: ബി.ജെ.പി. അധികാരത്തിൽ വന്നാൽ ബംഗാളിലെ സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമത്തിനായി പത്തിന ഗ്യാരന്റികൾ നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളിൽ സ്ത്രീകൾക്കും പെൺമക്കൾക്കുമെതിരെ അതിക്രമം നടത്തുന്നവർ ശിക്ഷിക്കപ്പെടും. ഓരോ ബ്ലോക്കിലും വനിതാ പോലീസ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്നും വൻതോതിൽ വനിതകളെ പോലീസ് സേനയിലേക്ക് നിയമിക്കുമെന്നും മോദി പറഞ്ഞു. കൃഷ്ണനഗറിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി. അധികാരത്തിലെത്തിയാൽ ഒരു വർഷത്തിനുള്ളിൽ സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് 36,000 രൂപ കൈമാറുമെന്നും പെൺകുട്ടികളുടെ ബിരുദ പഠനത്തിന് 50,000 രൂപ ധനസഹായം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഗർഭിണികൾക്ക് 21,000 രൂപയും കുട്ടികളുടെ പോഷകാഹാരത്തിനായി 36,000 രൂപയും അധികമായി നൽകും. സുകന്യ സമൃദ്ധി യോജന വഴി പെൺകുട്ടികളുടെ ഭാവി സുരക്ഷിതമാക്കുമെന്നും മുദ്ര പദ്ധതി പ്രകാരം സ്വയം തൊഴിലിനായി 20 ലക്ഷം രൂപവരെ വായ്പ നൽകും. ലക്ഷക്കണക്കിന് സ്ത്രീകളെ ‘ലക്ഷപതി ദീദി’മാരാക്കി മാറ്റുമെന്നും പി.എം. ആവാസ് യോജനപ്രകാരമുള്ള വീടുകൾ സ്ത്രീകളുടെ പേരിൽ രജിസ്റ്റർ ചെയ്യുമെന്നും മോദി വാഗ്ദാനം ചെയ്തു.
