തൃശൂർ: നെടുമ്പാശേരി വിമാനത്താവളത്തിന് മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ്റെ പേര് നൽകണമെന്ന ആവശ്യവുമായി മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ. കെ കരുണാകരൻ്റെ സ്വപ്നമായിരുന്നു നെടുമ്പാശേരി വിമാനത്താവളം. രാജ്യത്തെ എണ്ണപ്പെട്ട വിമാനത്താവളമായി നെടുമ്പാശേരി മാറിയതിൽ നന്ദി പറയേണ്ടത് കരുണാകരനോടാണെന്നും വി എം സുധീരൻ പറഞ്ഞു. കെ കരുണാകരൻ്റെ 108-ാം ജന്മവാർഷികത്തോടനുബന്ധിച്ചു തൃശൂരിലെ മുരളീമന്ദിരത്തിലെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനപങ്കാളിത്തത്തോടെ നെടുമ്പാശേരി വിമാനത്താവളം യാഥാർത്ഥ്യമാക്കി സർക്കാരിനു കീഴിൽ കൊണ്ടുവന്നത് ഇന്ത്യ കണ്ട വികസനരംഗത്തെ ഏറ്റവും വലിയ പരീക്ഷണമായിരുന്നു. നെടുമ്പാശേരിയെ സംബന്ധിച്ചിടത്തോളം കരുണാകരൻ ഫോർമുല വിജയകരമായി പ്രാവർത്തികമാക്കാൻ സാധിച്ചു. ഇന്ന് എണ്ണപ്പെട്ട വിമാനത്താവളമായി നെടുമ്പാശേരി മാറിയത് അഭിമാനകരമാണ്. അതിന് നന്ദി പറയേണ്ടത് ലീഡർ കരുണാകരനോടാണെന്ന് വി എം സുധീരൻ പറഞ്ഞു.
കെ കരുണാകരൻ്റെ പേര് നെടുമ്പാശേരി വിമാനത്താവളത്തിന് നൽകുക എന്നുള്ളത് ന്യായമായ ആവശ്യമാണ്. പല സർക്കാരുകൾ വന്നിട്ടുണ്ടെങ്കിലും അത് യാഥാർത്ഥ്യമായിട്ടില്ല. ഇനിയെങ്കിലും നെടുമ്പാശേരി വിമാനത്താവളത്തിന് കരുണാകരൻ്റെ പേര് നൽകാൻ സാധിക്കട്ടെയെന്ന് പ്രത്യാശിക്കുന്നുവെന്നും വി എം സുധീരൻ പറഞ്ഞു.
