തിരുവനന്തപുരം : സിപിഐഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി ജി സുധാകരൻ. ചന്ദ്രിക വാരികയുടെ ഓണപ്പതിപ്പിന് നൽകിയ അഭിമുഖത്തിലായിരുന്നു ജി സുധാകരൻ്റെ പ്രതികരണങ്ങൾ. ആശയ സമരത്തിനുള്ള കഴിവ് കേരളത്തിലെ സിപിഐഎമ്മിന് ഇല്ലാതായിരിക്കുന്നുവെന്നാണ് ജി സുധാകരൻ ഉന്നയിക്കുന്ന പ്രധാന വിമർശനം. ‘പാർട്ടിക്കുള്ളിൽ യാതൊരു ആശയ സംവാദവും നടക്കുന്നില്ല. ഉൾപ്പാർട്ടി സമരം എന്നത് എന്നോ അവസാനിച്ചു. മറ്റു രാഷ്ട്രീയപാർട്ടികളുമായി ആശയപരമായി യാതൊരു പോരാട്ടവുമില്ല. എങ്ങനെയും അധികാരത്തിൽ വരിക, അതിനായി കുറച്ച് നേതാക്കളെ തയ്യാറാക്കി വെക്കുക എന്നതാണ് സമീപ വർഷങ്ങളിലെ ഏക സംഘടനാ പ്രവർത്തനം. അധികാരം തിരിച്ചു പിടിക്കുകയെന്നത് ഇന്നത്തെ നേത്യത്വത്തിന് കീഴിൽ സമീപകാലത്തെങ്ങും നടക്കാനും പോകുന്നില്ലെന്നാ’ണ് ജി സുധാകരൻ്റെ കുറപ്പെടുത്തൽ. സിപിഐഎമ്മിന് കേരളത്തിൽ സംഭവിച്ച തെറ്റുകൾ തിരിച്ചറിയുന്നതിന് വലിയ ബുദ്ധിയുടെ ആവശ്യമില്ലെന്നും ജി സുധാകരൻ വ്യക്തമാക്കുന്നുണ്ട്. ഏത് സാധാരണക്കാരനും ഇത് മനസിലാകും. അത് തിരിച്ചറിയാൻ കഴിയാത്തത് സിപിഎം നേതൃത്വത്തിന് മാത്രമാണ്. അത്തരമൊരു വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അഭിനയിക്കുകയും തെറ്റ് ചൂണ്ടിക്കാണിക്കുന്നവരെ അസഭ്യം പറയുകയുമാണ് അവരിന്ന് ചെയ്യുന്നതെന്നും ജി സുധാകരൻ വ്യക്തമാക്കുന്നുണ്ട്.
പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയും ജി സുധാകരൻ രൂക്ഷമായ വിമർശനം ഉയർത്തി. പ്രതിപക്ഷ നേതൃധർമ്മം പിണറായി വിജയൻ മറക്കുന്നുവെന്നും ഉപദേശകർക്ക് രാഷ്ട്രീയ ബോധമില്ല എന്നുമായിരുന്നു ജി സുധാകരൻ്റെ വിമർശനം. ‘പ്രതിപക്ഷ നേതാവിന്റെ ധർമ്മം പിണറായി നിർവഹിക്കുന്നില്ലെന്നും ജി സുധാകരൻ കുറ്റപ്പെടുത്തി. അധികാരം ലഭിച്ച ശേഷം പിണറായി ആളാകെ മാറിപ്പോയി. വേറൊരു ലൈനായി. അദ്ദേഹത്തിന് വന്ന മാറ്റം അതിശയിപ്പിക്കുന്നതാണ്. സൽപ്പേരിന് വലിയൊരു ഇടിവ് സംഭവിച്ചു. എല്ലാ പ്രയാസവും ഉണ്ടാകുമ്പോൾ എന്നെയായിരുന്നല്ലോ വിളിച്ചു കൊണ്ടിരുന്നത്. പെട്ടെന്ന് ഇതെല്ലാം എന്താണ് മറുന്നുപോയത്. അദ്ദേഹം മറന്നാലും ജനം അതൊന്നും മറക്കില്ലെ’ന്നും ജി സുധാകരൻ പറയുന്നുണ്ട്.



