ഹിമാചൽ പ്രദേശിൽ മഴക്കെടുതി രൂക്ഷം; 257 ഓളം പേരെ കാണാതായി

ഷിംല: ഹിമാചൽ പ്രദേശിൽ കാലവർഷ കെടുതി രൂക്ഷം. സംസ്ഥാനത്തുടനീളം 260 ഓളം റോഡുകൾ ഗതാഗത യോഗ്യമല്ലാതായി. ഉരുൾപൊട്ടലിലും മഴക്കെടുതിയിലുമായി 157 പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. തോരാതെ പെയ്യുന്ന മഴയിൽ 900-ഓളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഏകദേശം 886 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്തുണ്ടായതെന്ന് സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻസ് സെന്‍ററിന്‍റെ പുതിയ റിപ്പോർട്ടിൽ പറയുന്നു.

ജൂൺ 30 മുതൽ ഓഗസ്റ്റ് 9 വരെയുള്ള കണക്കുകൾ പ്രകാരം, ഉരുൾപൊട്ടലിലും മിന്നൽ പ്രളയത്തിലും 68 പേർ മരിച്ചു. റോഡപകടങ്ങളിൽ 89 പേർ മരിച്ചു. ഇനിയും 257 ഓളം പേരെ കണ്ടെത്താനുണ്ട്. ശക്തമായ മഴയെ തുടർന്ന് സംസ്ഥാനത്തെ വൈദ്യുതി വിതരണ സംവിധാനങ്ങളും തകരാറിലായി, പ്രത്യേകിച്ച് കുളു, മാണ്ഡി ജില്ലകളെയാണ് രൂക്ഷമായി ബാധിച്ചത്. സംസ്ഥാനത്ത് ഇനിയുള്ള ദിവസങ്ങളിലും അതിശക്ത മഴയ്ക്ക് സാധ്യതയുണ്ട്.ഒരു ആഴ്ചയിലധികമായി 161 വിതരണ ട്രാൻസ്ഫോർമറുകളുടെ പ്രവർത്തനം നിലച്ചിരിക്കുകയാണ്. മാണ്ഡിയിൽ 77, ഷിംലയിൽ 43, കുളുവിൽ 40 എന്നിങ്ങനെയാണ് പ്രവർത്തനരഹിതമായ ട്രാൻസ്ഫോർമറുകളുടെ കണക്ക്. കുളുവിലെ നദികളിലും അരുവികളിലും ജലനിരപ്പ് പെട്ടെന്ന് ഉയർന്നതിനെ തുടർന്ന് മലനിരകളിൽ നിന്ന് പാറക്കല്ലുകൾ ഇടിഞ്ഞു വീഴുന്നതിന്റെയും മിന്നൽ പ്രളയത്തിൽ വാഹനങ്ങളും താൽക്കാലിക പാലങ്ങളും ഒഴുകിപ്പോകുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു.

ഹിമാചലിൽ പ്രധാനപ്പെട്ട മാണ്ഡി-കുളു ഹൈവേ ഉൾപ്പെടെ 259 റോഡുകളാണ് ഉരുൾപൊട്ടൽ കാരണം അടച്ചിട്ടിരിക്കുന്നത്. മാണ്ഡിയിലാണ് ഏറ്റവും കൂടുതൽ റോഡുകൾ അടച്ചിട്ടത്- 120 എണ്ണം. ചമ്പ (42), കുളു (40), ഷിംല (30) എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക്. റോഡുകൾ ഗതാഗതയോഗ്യമാക്കാനുള്ള പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടക്കുന്നുണ്ടെങ്കിലും ഉരുൾപൊട്ടലും ശക്തമായ മഴയും തടസ്സങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇതിനുപുറമെ കുടിവെള്ള വിതരണവും തടസ്സപ്പെട്ടിരിക്കുകയാണ്.അയൽ സംസ്ഥാനമായ ഉത്തരാഖണ്ഡിലും കാലവർഷക്കെടുതി റിപ്പോർട്ട് ചെയ്തു. ചമോലി ജില്ലയിൽ ശക്തമായ വെള്ളപ്പൊക്കത്തിൽ വലിയൊരു ലോഹപ്പാലം തകർന്ന് ഒഴുകിപ്പോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

Leave a Reply

Your email address will not be published. Required fields are marked *