തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് ആശംസകൾ നേർന്ന് രമേശ് ചെന്നിത്തല. മന്ത്രിസഭയിൽ ആര് വേണമെന്ന് മുഖ്യമന്ത്രിയാണ് തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു . മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതെ ഗുരുവായൂരിലേക്ക് പോവുകയായിരുന്നു രമേശ് ചെന്നിത്തല. നിർമാല്യ ദർശനത്തിന് ഇറങ്ങുമ്പോഴായിരുന്നു പ്രതികരണം. പത്തു വർഷത്തെ ഇടതു ദുർഭരണത്തിൽ നിന്ന് മോചിപ്പിക്കുന്നതിനാണ് ജനവിധിയെന്നും യുഡിഎഫ് പ്രവർത്തകർ സതീശനൊപ്പമുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.
എന്നാൽ, മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് തഴഞ്ഞതോടെ കടുത്ത അമർഷത്തിലായിരുന്നു ചെന്നിത്തല. സീനിയോറിറ്റി പരിഗണിക്കാതെ മുഖ്യമന്ത്രിയെ തീരുമാനിച്ചു എന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി. സിഎൽപി യോഗത്തിൽ പങ്കെടുക്കാതെയാണ് ചെന്നിത്തല ഗുരുവായൂരിലേക്ക് പോയത്. അതേസമയം, വി ഡി സതീശന് പിന്തുണ പ്രഖ്യാപിച്ചതുകൊണ്ട് മന്ത്രിസഭയിലേക്ക് ഇല്ലെന്ന രമേശ് ചെന്നിത്തലയുടെ നിലപാടി അയവു വരാനാണ് സാധ്യത .
