കാഠ്മണ്ഡു: ടിബറ്റ് അതിര്‍ത്തി മേഖലയിലെ അണക്കെട്ട് തകന്നതായി നേപ്പാള്‍ മുന്നറിയിപ്പ് നല്‍കി. ഇനിയും പ്രളയമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും പൊതുജനങ്ങളും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് നേപ്പാള്‍ പൊലീസ് അറിയിച്ചു. എല്ലാവരും എത്രയും പെട്ടെന്ന് സുരക്ഷിതമായ ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് മാറണമെന്നും അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
രണ്ട് ദിവസം മുമ്പുണ്ടായ ഹിമാനി തകര്‍ച്ചയെ തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ 469 പേര്‍ മരിച്ചിരുന്നു. നൂറുകണക്കിന് പേരെ ഇപ്പോഴും കാണാതായിരിക്കുകയാണ്. അതേസമയം, ടിബറ്റില്‍ വീണ്ടും പ്രളയസാധ്യത ഉയര്‍ന്നതിനെ തുടര്‍ന്ന് ചൈനയും രക്ഷാപ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ചൈന-നേപ്പാള്‍ അതിര്‍ത്തിയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് രൂപപ്പെട്ട തടാകം കരകവിഞ്ഞ് രക്ഷാപ്രവര്‍ത്തകര്‍ എത്തിയിരുന്ന പ്രദേശത്തേക്ക് വെള്ളം ഒഴുകിത്തുടങ്ങിയതായി ചൈനീസ് ഔദ്യോഗിക മാധ്യമമായ സിസിടിവി റിപ്പോര്‍ട്ട് ചെയ്തു.
രക്ഷാപ്രവര്‍ത്തക സംഘങ്ങളോട് നിലവിലെ സ്ഥലത്ത് തന്നെ കാത്തിരിക്കാനും കൂടുതല്‍ നിര്‍ദേശങ്ങള്‍ നല്‍കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നേരത്തെ പ്രദേശത്തെത്തിയ അടിയന്തര രക്ഷാസംഘങ്ങളോട് ഒരു കിലോമീറ്റര്‍ മാറാനും നിര്‍ദേശിച്ചിട്ടുണ്ട്.
ബുധനാഴ്ച ടിബറ്റിലെ ഗ്വിറോങ് അതിര്‍ത്തി മേഖലയിലുണ്ടായ വന്‍ മണ്ണിടിച്ചിലിനെ തുടര്‍ന്നാണ് ചെളിയും അവശിഷ്ടങ്ങളും തടഞ്ഞുനിര്‍ത്തി തടാകം രൂപപ്പെട്ടത്. ദുരന്തത്തില്‍ നൂറുകണക്കിന് പേരെ കാണാതായതായാണ് റിപ്പോര്‍ട്ട്. നേപ്പാള്‍ ദുരന്തത്തില്‍ 13,000ലധികം സൈനിക ഉദ്യോഗസ്ഥരെയും സായുധ പൊലീസ് സേനാംഗങ്ങളെയും ദുരന്തബാധിത പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. 69ഓളം വിമാനങ്ങളില്‍ ഇതുവരെ 573പേരെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു. പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദുരന്തബാധിതരെ പാര്‍പ്പിക്കാന്‍ താത്കാലിക ദുരിതാശ്വാസ ക്യാമ്പുകളും ആരംഭിച്ചിട്ടുണ്ട്.
അതേസമയം, ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലെ നെയ്ജിയാങിലെ ലോങ്ചാങ് നഗരത്തില്‍ ഭൂചലനം രേഖപ്പടുത്തി. 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി ചൈന എര്‍ത്ത്ക്വേക്ക് നെറ്റ്‌വര്‍ക്ക്‌സ് സെന്റര്‍ അറിയിച്ചു.



