സംവിധായകൻ പ്രിയദർശൻ തന്റെ അന്തരിച്ച പിതാവും ഇതിഹാസ ക്രിക്കറ്റ് താരവുമായ മൻസൂർ അലി ഖാൻ പട്ടൗഡിയെ (ടൈഗർ പട്ടൗഡി) ഓർമ്മിപ്പിക്കുന്നുവെന്ന് ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ. പ്രിയദർശന്റെ ശാന്തതയും പ്രവൃത്തിപരിചയവും തന്റെ പിതാവിന്റേതിന് സമാനമാണെന്ന് സെയ്ഫ് വ്യക്തമാക്കി. ക്ലിന്റ് ഈസ്റ്റ്‌വുഡിനെപ്പോലെയാണ് പ്രിയദർശനെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഹൈവാൻ എന്ന ചിത്രത്തിൽ സെയ്ഫ് അലി ഖാൻ കാഴ്ചശക്തിയില്ലാത്ത നായകകഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
“ക്ലിന്റ് ഈസ്റ്റ്‌വുഡിനെപ്പോലെയാണ് പ്രിയദർശൻ. സീനിയറും ശാന്തനുമാണ്. അദ്ദേഹം എന്റെ അച്ഛനെ ഓർമ്മിപ്പിക്കുന്നു. ഇരുവരും ക്രിക്കറ്റ് കളിച്ചിരുന്നു, രണ്ടുപേർക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിരുന്നു. എങ്കിലും അവരവരുടെ തൊഴിൽമേഖലയിൽ മികച്ചവരായിരുന്നു. പ്രിയദർശൻ ഒരേയൊരു ടേക്ക് മാത്രമാണ് നൽകുക. അതിനാൽ ഒരു നടൻ എന്ന നിലയിൽ നിങ്ങൾ പെട്ടെന്ന് തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്. അദ്ദേഹം എല്ലാ ദിവസവും കൃത്യസമയത്ത് ഷൂട്ടിംഗ് അവസാനിപ്പിക്കുകയും ചെയ്യുന്നു.” സെയ്ഫ് ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.
തങ്ങൾ ആദ്യമായി ഒരുമിച്ച് അഭിനയിച്ച ‘യേ ദില്ലഗി’ എന്ന ചിത്രത്തിൽ അക്ഷയ് തന്റെ ജ്യേഷ്ഠനായാണ് അഭിനയിച്ചതെന്നും അന്നുതുടങ്ങിയ സൗഹൃദം ഇന്നും ശക്തമായി തുടരുന്നുവെന്നും സെയ്ഫ് ഓർത്തെടുത്തു.”വില്ലനായി അക്ഷയ് അഭിനയിക്കുന്നത് ഈ സിനിമയുടെ ലെവൽ ഉയർത്തി. അദ്ദേഹത്തോടൊപ്പമുള്ള ഒരു ചിത്രത്തിൽ ഞാൻ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഇതാദ്യമാണ്. ഞങ്ങളുടെ ആദ്യചിത്രമായ ‘യേ ദില്ലഗി’യിൽ അദ്ദേഹം എന്റെ മൂത്ത സഹോദരനായാണ് അഭിനയിച്ചത്. അത് ഞങ്ങളുടെ ബന്ധത്തിന് അടിത്തറയിട്ടു. ഞങ്ങൾ പുതിയവരായിരുന്നു. ഞങ്ങൾ നല്ല സുഹൃത്തുക്കളായി മാറി. ഷിംലയിൽ ഞങ്ങൾക്ക് 40 ദിവസത്തെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. അന്ന് അദ്ദേഹത്തിന്റെ നേപ്പാളി സ്പോട്ട് ബോയ് രാവിലെ 6 മണിക്ക് എന്റെ മുറിക്ക് പുറത്ത് നിന്ന് ‘ഖിലാഡി’ പാട്ടുകൾ പാടുമായിരുന്നത് എനിക്ക് നല്ല ഓർമ്മയുണ്ട്. എനിക്ക് ഉറങ്ങണം എന്നുണ്ടായിരുന്നതിനാൽ അദ്ദേഹത്തിന് കയ്യിൽക്കിട്ടുന്നത് എടുത്ത് എറിയാൻ തോന്നിയിരുന്നു.” സെയ്ഫ് തമാശയായി പറഞ്ഞു.



