കോഴിക്കോട്: റാഗിംഗിന്‍റെ ഭാഗമായി പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ക്രൂരമായി മർദിച്ചതായി പരാതി. കോഴിക്കോട് ഉള്ള്യേരി പാലോറ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയാണ് പരാതിക്കിടയായ സംഭവങ്ങള്‍ നടന്നത്. സ്‌കൂള്‍ ഗ്രൗണ്ടില്‍ സാങ്കല്‍പികമായി ബൈക്ക് ഓടിച്ചു കാണിക്കാന്‍ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ചതായും അത് ചെയ്ത് കാണിക്കാത്തതിന്‍റെ പേരില്‍ മര്‍ദ്ദിക്കുകയുമായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. വിദ്യാര്‍ത്ഥികളെ കൂട്ടം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
അടിയേറ്റ് വീണ കുട്ടികളെ ചവിട്ടുന്നതും വെള്ളത്തിലേക്ക് തള്ളിയിടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ ചികിത്സ തേടി. നേരത്തെയും സമാനമായ രീതിയില്‍ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തിയതായി പരാതി ഉയര്‍ന്നിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കര്‍ശ്ശന നടപടി സ്വീകരിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.



