ഭുവനേശ്വർ: ബിഹാറിലെ ലഖിസാരായി ജില്ലയിലുള്ള അശോക്ധാം ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ഏഴ് പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവമുണ്ടായതെന്ന് ബിഹാർ പൊലീസിനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ക്ഷേത്രത്തിൽ ഭക്തജനത്തിരക്ക് വർധിച്ച സമയത്താണ് അപകടമുണ്ടായത്. ശിവക്ഷേത്രങ്ങളിൽ അതിപ്രാധാന്യമുള്ള ശ്രാവൺ മാസത്തിലെ തിങ്കളാഴ്ചയുണ്ടായ ഭക്തജനത്തിരക്കിനിടെയാണ് ദുരന്തം സംഭവിച്ചത്.
ക്ഷേത്രത്തിൽ വൈദ്യുതി പോസ്റ്റ് മറിഞ്ഞ് വീണ് ആളുകൾക്ക് ഷോക്കേറ്റെന്ന് ചിലർ പറഞ്ഞതാണ് തിക്കുംതിരക്കും ഉണ്ടാകാൻ കാരണമെന്നാണ് പ്രാഥമിക വിവരം. യഥാർത്ഥ കാരണമെന്താണെന്ന് കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷമേ സ്ഥിരീകരിക്കാൻ കഴിയുകയുള്ളൂവെന്ന് എസ്ഡിപിഒ ശിവം കുമാർ എഎൻഐയോട് പ്രതികരിച്ചു.
ക്ഷേത്രത്തിന് സമീപത്തുള്ള റെയിൽവേ സ്റ്റേഷനിൽ തിങ്കളാഴ്ച പുലർച്ചെ 6.30നും 6.45നും ഇടയിൽ രണ്ട് ട്രെയിനുകൾ കൂടി വന്നതോടെ തിരക്ക് പതിവിലും കൂടുതലായി. എന്നാൽ തിരക്ക് മുൻകൂട്ടി കണ്ടുകൊണ്ടുള്ള സജ്ജീകരണങ്ങൾ ഉറപ്പാക്കിയിരുന്നുവെന്നും ലഖിസാരായി ജില്ലാ മജിസ്ട്രേറ്റ് ശൈലേന്ദ്ര കുമാർ പ്രതികരിച്ചു. ആൾക്കൂട്ടത്തിൽ നിന്നുണ്ടായ സമ്മർദം മൂലം ബാരിക്കേഡിന്റെ ഒരു വശം തകർന്നു പോവുകയായിരുന്നു. പിന്നാലെ ഒരാൾക്ക് മുകളിലേക്ക് മറ്റൊരാൾ പതിക്കുന്ന സ്ഥിതിയിയായെന്നും അദ്ദേഹം പറഞ്ഞു. ഉടൻ തന്നെ പതിനഞ്ച് പേരടങ്ങുന്ന സംഘം രക്ഷാപ്രവർത്തനത്തിനായി എത്തിയെന്നും ശൈലേന്ദ്ര കുമാർ പറഞ്ഞു.



