ബാങ്കോക്ക്: യുഎസ്-ഇറാൻ യുദ്ധത്തിന്റെ ആഘാതങ്ങൾ മൂലം മൂന്ന് കോടിയിലധികം ആളുകൾ ദാരിദ്ര്യത്തിലേക്ക് തള്ളപ്പെടുമെന്ന് യുഎൻ വികസന വിഭാഗം മേധാവി അലക്സാണ്ടർ ഡി ക്രൂ. കർഷകർ കൃഷിയിറക്കുന്ന സമയത്തുതന്നെ ഇന്ധന, വളം വിതരണത്തിലുണ്ടായ തടസ്സങ്ങൾ ഇതിന് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് കപ്പലുകൾ തടയപ്പെട്ടത് മൂലം രൂക്ഷമായ വളം ക്ഷാമം കാർഷിക ഉൽപ്പാദനക്ഷമതയെ ഇതിനകം തന്നെ കുറച്ചിട്ടുണ്ടെന്ന് യുണൈറ്റഡ് നേഷൻസ് ഡെവലപ്‌മെന്റ് പ്രോഗ്രാം അഡ്മിനിസ്ട്രേറ്റർ അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്്തു. ഈ വർഷം അവസാനത്തോടെ വിളവെടുപ്പിനെ ദോഷകരമായി ബാധിക്കുമെന്ന് മുൻ ബെൽജിയം പ്രധാനമന്ത്രി കൂടിയായ അദ്ദേഹം കൂട്ടിച്ചേർത്തു.
ഏതാനും മാസങ്ങൾക്കുള്ളിൽ ഭക്ഷ്യക്ഷാമം അതിന്റെ പരമാവധിയിൽ എത്തും, അതിൽ നിങ്ങൾക്ക് കാര്യമായി ഒന്നും ചെയ്യാൻ കഴിയില്ല’-ഊർജ്ജക്ഷാമം, വിദേശത്തുനിന്നുള്ള പണമയക്കലിലെ കുറവ് എന്നിവയുൾപ്പെടെയുള്ള മറ്റ് പ്രതിസന്ധികളെ പട്ടികപ്പെടുത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു. ‘നാളെ യുദ്ധം അവസാനിച്ചാൽ പോലും, അതിന്റെ പ്രത്യാഘാതങ്ങൾ ഇതിനകം ഉണ്ടായിക്കഴിഞ്ഞു, അവ മൂന്ന് കോടിയിലധികം ആളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്നും കൂട്ടിച്ചേർത്തു. കൃഷിക്കാവശ്യമായ വളത്തിന്റെ വലിയൊരു ഭാഗം മിഡിൽ ഈസ്റ്റിലാണ് ഉൽപ്പാദിപ്പിക്കുന്നത്. ആഗോള വിതരണത്തിന്റെ മൂന്നിലൊന്ന് കടന്നുപോകുന്നത് ഇറാനും അമേരിക്കയും നിയന്ത്രണത്തിനായി മത്സരിക്കുന്ന ഹോർമുസ് കടലിടുക്കിലൂടെയാണ്.
