ഓണത്തിന് യാത്രാ പ്രതിസന്ധി രൂക്ഷം; ബെംഗളുരുവിൽ നിന്ന് നാട്ടിലേക്ക് ടിക്കറ്റില്ല

ബെം​ഗളൂരു: ഓണം ആഘോഷിക്കാൻ നാട്ടിലേക്ക് തിരിക്കാനൊരുങ്ങുന്ന മറുനാടൻ മലയാളികൾ കടുത്ത യാത്രാ പ്രതിസന്ധിയിൽ. ട്രെയിനുകളിൽ മാസങ്ങൾക്ക് മുൻപേ ടിക്കറ്റുകൾ തീർന്നതും സ്വകാര്യ ബസുകളും വിമാന കമ്പനികളും നിരക്കുകൾ കുത്തനെ കൂട്ടിയതുമാണ് മലയാളി കുടുംബങ്ങളെ ആശങ്കയിലാഴ്ത്തുന്നത്. പലരും ഇത്തവണ ഓണാഘോഷം കേരളത്തിന് പുറത്താക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ്.

തിരക്ക് പരിഹരിക്കാൻ റെയിൽവേ പ്രഖ്യാപിച്ച ഹുബ്ബള്ളി-കോട്ടയം ഉൾപ്പെടെയുള്ള പ്രത്യേക ട്രെയിനുകൾ പേരിന് മാത്രമുള്ളതാണെന്നാണ് യാത്രക്കാരുടെ പരാതി. റെഗുലർ ട്രെയിനുകളിലെ ബുക്കിങ് മിനിറ്റുകൾക്കകം വിറ്റുതീർന്നതോടെ ഭൂരിഭാഗം പേരും വെയ്റ്റിങ് ലിസ്റ്റിലാണ്. സ്പെഷ്യൽ ട്രെയിനുകളിൽ തേർഡ് എസി നിരക്കുകൾ സാധാരണ നിരക്കിനേക്കാൾ കൂടുതലാണെന്നും ആക്ഷേപമുണ്ട്. യാത്രയ്ക്ക് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ തുറക്കുന്ന തത്കാൽ, പ്രീമിയം തത്കാൽ ടിക്കറ്റുകൾ മാത്രമാണ് ഇനി പ്രതീക്ഷ. കടുത്ത മത്സരത്തിൽ വിജയിക്കുന്നവർക്ക് നാട്ടിലെത്താനാകും.

സാധാരണ ദിവസങ്ങളിൽ ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് എസി മൾട്ടി-ആക്സിൽ സ്ലീപ്പർ ബസുകൾക്ക് 1,200 രൂപ മുതൽ 2,500 രൂപ വരെയാണ് ഈടാക്കാറുള്ളത്. എന്നാൽ, ഓണത്തിരക്ക് പ്രമാണിച്ചുള്ള വാരാന്ത്യങ്ങളിൽ സ്വകാര്യ ബസ് ലോബികൾ നിരക്കുകൾ കുത്തനെ കൂട്ടിക്കഴിഞ്ഞു. പ്രമുഖ പ്രീമിയം ഓപ്പറേറ്റർമാർ സിംഗിൾ സീറ്റിന് 3,000 രൂപ മുതൽ 5,900 രൂപ വരെയാണ് ഇപ്പോൾ ഈടാക്കുന്നത്. എസി ഇല്ലാത്ത സാധാരണ ബസുകൾക്ക് പോലും 1,400 രൂപയ്ക്ക് മുകളിലാണ് ആരംഭ നിരക്ക്. കേരള, കർണാടക കെഎസ്ആർടിസി അഡീഷണൽ സർവീസുകൾ നടത്തുമെങ്കിലും സീറ്റുകൾ ആവശ്യത്തിനില്ലാത്തത് സ്വകാര്യ ബസുകൾക്ക് ചൂഷണത്തിന് വഴിയൊരുക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *