തിരുവനന്തപുരം: സംസ്ഥാനത്തെ തെരുവുനായപ്രശ്നത്തിൽ സുപ്രീംകോടതിയുടെ നിർദേശങ്ങളനുസരിച്ച് ദയാവധം ഉൾപ്പെടെയുള്ളവ നടപ്പാക്കുമെന്ന് മന്ത്രി കെ.എം. ഷാജി. ഇത്തരം തെരുവുനായകളെ മനസ്സിലാക്കാൻ നിർമിതബുദ്ധിയുടെ സഹായം തേടുമെന്നും വ്യക്തമാക്കി. കേരള പത്രപ്രവർത്തക യൂണിയൻ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഷാജി.
മാലിന്യസംസ്കരണത്തിനായി മാലിന്യ സംസ്കരണ അതോറിറ്റി രൂപവത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദുർബലവിഭാഗങ്ങൾക്ക് കിട്ടുന്ന ഫണ്ടുകൾ പരിശോധിക്കുന്നതിന് മൂന്നുകേന്ദ്രങ്ങൾ സ്ഥാപിക്കും. മുനിസിപ്പാലിറ്റിക്കും കോർപ്പറേഷനും സ്വയം പണം സമ്പാദിക്കാനാവുന്ന വിധം മുനിസിപ്പൽ ബോണ്ട് ഉൾപ്പെടെ നടപ്പാക്കുന്നത് പരിശോധിക്കും. പഞ്ചായത്തുകളെ നഗരപഞ്ചായത്തുകളായി വർഗീകരിക്കുന്നതും പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
ശേഷാദ്രിനാഥനെ സംസ്ഥാന തിരഞ്ഞെടുപ്പുകമ്മിഷണറായി നിയമിച്ചതിൽ മുന്നണിക്കുള്ളിൽനിന്നുതന്നെ പ്രതിഷേധമുയർന്നതിലും മന്ത്രി പ്രതികരിച്ചു. ശേഷാദ്രിനാഥനെ നിയമിച്ചുകഴിഞ്ഞു. ആ വിഷയം അവസാനിചു. ആ മനുഷ്യനെ എന്നല്ല ഒരു മനുഷ്യനെയും വർഗീയവാദിയാക്കുന്നത് അപകടകരമാണ്. അദ്ദേഹം ഒരു വക്കീലും ജഡ്ജിയുമായിരുന്നു. എല്ലാം പരിശോധിച്ചാണ് അദ്ദേഹത്തെ നിയമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
