സര്‍ക്കാര്‍ സ്‌കൂളില്‍ ഹിന്ദു പ്രാര്‍ഥന ചൊല്ലാന്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കാനാവില്ല: ഛത്തീസ്ഗഢ് ഹൈക്കോടതി

റായ്പൂര്‍: സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഹിന്ദു പ്രാര്‍ഥനകള്‍ ചൊല്ലാന്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കാനാവില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി. സരസ്വതി വന്ദനവും ഗായത്രി മന്ത്രവും ഉള്‍പ്പടെയുള്ള ഹിന്ദു പ്രാര്‍ത്ഥനകള്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഛത്തീസ്ഗഢ് സര്‍ക്കാര്‍ ഉത്തരവിനെതിരെ ഹൈക്കോടതി വിധി. സ്‌കൂളുകളില്‍ സരസ്വതി വന്ദനം, ഗായത്രി മന്ത്രം, ഗുരു മന്ത്രം, മറ്റ് ഹിന്ദു പ്രാര്‍ത്ഥനകള്‍ എന്നിവ നിര്‍ബന്ധമാക്കിക്കൊണ്ട് ജൂണ്‍ 12-ന് സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

സര്‍ക്കാര്‍ സ്‌കൂളുകളിലെ ദൈനംദിന ദിനചര്യയുടെ ഭാഗമായി സരസ്വതി വന്ദനം, ഗായത്രി മന്ത്രം, ഗുരു മന്ത്രം തുടങ്ങിയ ഹൈന്ദവ പ്രാര്‍ത്ഥനകള്‍ ചൊല്ലണമെന്ന് ആവശ്യപ്പെട്ടാണ് ഛത്തീസ്ഗഢ് സര്‍ക്കാര്‍ ജൂണ്‍ ആദ്യവാരം സര്‍ക്കുലര്‍ ഇറക്കിയത്. സര്‍ക്കുലര്‍ പ്രകാരം ദേശീയഗാനം, ദേശീയഗീതം എന്നിവയ്ക്ക് പുറമെ ദീപ് മന്ത്രം, സരസ്വതി വന്ദനം, ഗുരു മന്ത്രം എന്നിവയും സ്‌കൂളുകളില്‍ ചൊല്ലാന്‍ നിര്‍ദേശിച്ചിരുന്നു. കൂടാതെ ഉച്ചഭക്ഷണ സമയത്ത് ഭോജന്‍ മന്ത്രവും, സ്‌കൂള്‍ വിടുന്നതിന് തൊട്ടുമുമ്പ് ഗായത്രി മന്ത്രം, ശാന്തി മന്ത്രം എന്നിവ ചൊല്ലാനും മഹത് വ്യക്തികളുടെ ജീവചരിത്രം വായിക്കാനും സര്‍ക്കുലറില്‍ പറയുന്നു.

സര്‍ക്കുലര്‍ പുറപ്പെടുവിച്ചത് ജൂണ്‍ മാസത്തിലാണ്. എന്നാല്‍ അത് നടപ്പിലാക്കിത്തുടങ്ങിയിട്ടില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. ഇത്തരം പ്രാര്‍ഥനകളില്‍ പങ്കെടുത്തേ പറ്റൂ എന്ന് ഏതെങ്കിലും കുട്ടിയെ നിര്‍ബന്ധിച്ചതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഹര്‍ജിക്കാര്‍ക്ക് വീണ്ടും കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *