ബെംഗളൂരു: കർണാടകയിലെ ബെംഗളൂരുവിൽ അതിക്രൂര മര്‍ദനമേറ്റ് 47കാരി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയായ ഡോഗ് ഷെല്‍ട്ടര്‍ ഹോം ഉടമ പൊലീസ് കസ്റ്റഡിയില്‍. കൊല്ലം സ്വദേശിയായ ദീപക് കൃഷ്ണയെയാണ് കര്‍ണാടക സൂലി ബെല പൊലീസ് കസ്റ്റഡിയിലെടുത്തത്. കന്യാകുമാരിയില്‍ നിന്ന് ബെംഗളൂരുവിലേക്ക് ബസ് മാര്‍ഗ്ഗം വരുന്നതിനിടെ പുലര്‍ച്ചെയോടെയാണ് ഇയാൾ പൊലീസിന്റെ പിടിയിലായതെന്നാണ് സൂചന. യുവതിയെ ആക്രമിച്ചതിന് ശേഷം ബെംഗളൂരുവില്‍ നിന്ന് മുങ്ങിയ ഇയാള്‍ കന്യാകുമാരിയില്‍ എത്തിയിരുന്നു. ഇയാളുടെ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്നെങ്കിലും മറ്റൊരു നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ വലയിലാക്കിയത്.
പൊലീസ് സംഘം കന്യാകുമാരിയിലേക്ക് എത്തുന്നു എന്ന് മനസ്സിലാക്കിയ ദീപക്ക് തിരികെ ബെംഗളൂരുവിലേക്ക് ബസ് മാര്‍ഗ്ഗം മടങ്ങുകയായിരുന്നു.
പുലര്‍ച്ചയോടെയാണ് ഇയാളെ ബെംഗളൂരു റൂറല്‍ പൊലീസ് പരിധിയില്‍ വെച്ച് കസ്റ്റഡിയില്‍ എടുക്കുന്നത്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ് എന്നാണ് സുലീബലെ പൊലീസ് അറിയിക്കുന്നത്. അതേസമയം ഇയാളുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയവേ മരിച്ച 47കാരിയുടെ മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ഇന്നലെ കര്‍ണാടക പൊലീസ് എത്താന്‍ വൈകിയതാണ് ഇന്‍ക്വസ്റ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതില്‍ കാലതാമസം ഉണ്ടാക്കിയത്.
