ജനനായകൻ ഉമ്മൻചാണ്ടി വിട വാങ്ങിയിട്ട് മൂന്നാണ്ട്

തിരുവനന്തപുരം: ജനക്കൂട്ടത്തെ എന്നും നെഞ്ചേറ്റിയ ജനനായകൻ ഉമ്മൻ ചാണ്ടി വിടപറഞ്ഞിട്ട് മൂന്ന് വർഷം തികയുന്നു. എന്നും ജനങ്ങൾക്കിടയിൽ മാത്രം ജീവിച്ച ഉമ്മൻ ചാണ്ടിയുടെ വിയോഗം സംസ്ഥാന രാഷ്ട്രീയത്തിൽ ഇപ്പോഴും നികത്താൻ കഴിയാത്ത വിടവ് ആണ്. രാഷ്ട്രീയത്തിലെ ഉയരങ്ങൾ കീഴടക്കിയിട്ടും, ജനങ്ങൾക്കിടയിൽ ജീവിക്കാനായിരുന്നു ഉമ്മൻ ചാണ്ടി എന്ന നേതാവ് ആഗ്രഹിച്ചത്. ഉമ്മൻചാണ്ടിയുടെ കരസ്പർശം പതിഞ്ഞ ജീവകാരുണ്യ പ്രവർത്തനങ്ങൾ ആണ് അദ്ദേഹത്തെ എന്നും അടയാളപ്പെടുത്തുന്നത്. ഏതൊരാൾക്കും ഇടനിലക്കാരനില്ലാതെ നേരിട്ട് സങ്കടം ബോധിപ്പിക്കാവുന്ന ഇടമായിരുന്നു പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ വീട്.

അധികാരത്തിന്‍റെ വാതിലുകൾ സാധാരണ മനുഷ്യർക്ക് മുന്നിൽ എളുപ്പത്തിൽ തുറക്കാറില്ല. എന്നാൽ ആ വാതിലിന് മുന്നിൽ സ്വയം കാത്തു നിന്നൊരു മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്, സെക്രട്ടറിയേറ്റിലെ ഒരു മുറി മാത്രമായിരുന്നില്ല ഓഫീസ്. ട്രെയിനും ബസ് സ്റ്റാന്‍റും ആശുപത്രി വരാന്തയും പൊതുവഴികളും വീട്ടുമുറ്റങ്ങളുമെല്ലാം ഫയൽതീർപ്പാക്കുനുള്ള ഇടങ്ങളായിരുന്നു. കരുതലും കരുണയും ജനസമ്പർക്കവും ക്കൊണ്ടാണ് ഉമ്മൻചാണ്ടി ജനഹൃദയങ്ങളിലേക്കാഴത്തിലിറങ്ങിയത്.

അതുകൊണ്ടാണ് ഉമ്മൻചാണ്ടിയെ പറ്റിപറയുന്നവർ വികസനപദ്ധതികളുടെ കണക്ക് പറായതെ സ്വന്തം ജീവിതത്തോട് ചേർന്നൊരനുഭവം ഓർത്തെടുക്കുന്നത്. ഉമ്മൻചാണ്ടി ഓർമ്മയായി മൂന്ന് കൊല്ലത്തിനിപ്പുറവും പുതുപ്പള്ളി പള്ളിയിലെ കല്ലറയിലേക്ക് എത്തുന്നവർക്കും ഇങ്ങനെ ഒരുപാട് കഥകൾ പറയാനുണ്ട്. രാഷ്ട്രീയ വിയോജിപ്പുകളും അഭിപ്രായവ്യത്യാസങ്ങളുള്ളവരും വിമർശിക്കുന്നവരും ഉമ്മൻചാണ്ടിയെന്ന മനുഷ്യനെ ഏറെ ബഹുമാനിച്ചിരുന്നു. അതായിരുന്നു തിരുവനന്തപുരത്ത് നിന്ന് പുതുപ്പള്ളിയിലേക്കുള്ള വിലാപയാത്രയിൽ കേരളം കണ്ടത്. അന്ന് ഉമ്മൻചാണ്ടിയോടുള്ള ജനങ്ങളുടെ സ്നേഹം മുന്നിൽ നിന്നപ്പോൾ രാഷ്ട്രീയം പിന്നിലായി.

Leave a Reply

Your email address will not be published. Required fields are marked *