കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയോട് നേരിട്ട കനത്ത പരാജയത്തിനുപിന്നാലെ സംഘടനാ പുനർനിർമാണത്തിനൊരുങ്ങുകയാണ് തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജി. കനത്ത പരാജയം നേരിട്ടെങ്കിലും സംഘടന വീണ്ടും ‘ഉയിർത്തെണീക്കു’മെന്ന് മമത ബാനർജി പറഞ്ഞു. വെള്ളിയാഴ്ച കൽക്കട്ടയിലെ വസതിയിൽ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി ഉൾപ്പെടെ പങ്കെടുത്ത പ്രവർത്തകയോഗത്തിലാണ് മമത ഇക്കാര്യം പറഞ്ഞത്.
തൃണമൂൽ കോൺഗ്രസ് വിടാൻ ആഗ്രഹിക്കുന്നവർക്ക് അങ്ങനെ ചെയ്യാൻ സ്വാതന്ത്ര്യമുണ്ടെന്ന് മമത ബാനർജി പറഞ്ഞു. “മറ്റ് പാർട്ടികളിലേക്ക് പോകുന്നവർക്ക് പോകാം. ഞാൻ വീണ്ടും പാർട്ടിയെ മുന്നിലെത്തിക്കും. തകരാറിലായ പാർട്ടി ഓഫീസുകൾ പുനർനിർമിക്കാനും അവയെ പെയിന്റടിച്ച് വീണ്ടും തുറക്കാനുമാണ് എന്നോടൊപ്പം നിൽക്കുന്നവരോട് പറയാനുള്ളത്. തൃണമൂൽ കോൺഗ്രസ് ഒരിക്കലും തലകുനിക്കില്ല. ജനവിധിയെ കവർന്നെടുത്തിരിക്കുന്ന സാഹചര്യമാണ് ഇപ്പോഴത്തേത് മമത പറഞ്ഞു.
