ദുബൈ: വർധിച്ചുവരുന്ന സൈബർ ഭീഷണികളെ ഫലപ്രദമായി പ്രതിരോധിക്കാൻ കൃത്രിമബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ‘സൈബർ ഫാക്ടറി’ക്ക് യുഎഇ ദേശീയ സൈബർ സെക്യൂരിറ്റി കൗൺസിൽ രൂപം നൽകി. രാജ്യത്തെ പ്രമുഖ സൈബർ സുരക്ഷാ സ്ഥാപനമായ സി.പി.എക്‌സ് ഹോൾഡിങ്ങുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. വ്യക്തികളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടുള്ള ഡിജിറ്റൽ ആക്രമണങ്ങളെ മുൻകൂട്ടി കണ്ടെത്താനും അതിവേഗം പ്രതികരിക്കാനുമുള്ള രാജ്യത്തിന്റെ ശേഷി വർധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
യുഎഇ പ്രതിദിനം നേരിടുന്നത് എട്ട് ലക്ഷത്തിലധികം സൈബർ ആക്രമണങ്ങളാണെന്ന ഞെട്ടിക്കുന്ന വിവരവും ഇതോടൊപ്പം സൈബർ സെക്യൂരിറ്റി കൗൺസിൽ പുറത്തുവിട്ടു. ആഗോളതലത്തിൽ ഡിജിറ്റൽ മേഖലയിൽ കൈവരിച്ച മുന്നേറ്റം രാജ്യത്തെ സൈബർ കുറ്റവാളികളുടെ പ്രധാന ലക്ഷ്യമാക്കി മാറ്റുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അത്യാധുനിക എ.ഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലൂടെ ഇത്തരം കൂറ്റൻ ആക്രമണങ്ങളെ ഫലപ്രദമായി തടയാനും രാജ്യത്തിന്റെ ഡിജിറ്റൽ പരമാധികാരവും സുരക്ഷിതത്വവും ഉറപ്പുവരുത്താനും സാധിക്കുമെന്ന് സൈബർ സെക്യൂരിറ്റി കൗൺസിൽ മേധാവി ഡോ. മുഹമ്മദ് അൽ കുവൈത്തി വ്യക്തമാക്കി.
