യുഎഇയിൽ ഉച്ച വിശ്രമ നിയമം ജൂൺ 15 മുതൽ പ്രാബല്യത്തിൽ വരും

അബുദാബി: യുഎഇയിൽ കടുത്ത വേനൽക്കാലത്ത് പുറംജോലികളിൽ ഏർപ്പെടുന്ന തൊഴിലാളികൾക്കായുള്ള മധ്യാഹ്ന വിശ്രമവേള ഈ വർഷം ജൂൺ 15 മുതൽ ആരംഭിക്കുമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ 15 വരെയാണ് ഈ നിയമം പ്രാബല്യത്തിൽ ഉണ്ടാവുക.

തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തി 2004-ലാണ് യുഎഇ ഈ നിയമം കൊണ്ടുവന്നത്. ഇതനുസരിച്ച് ഉച്ചയ്ക്ക് 12.30 മുതൽ വൈകുന്നേരം 3.00 മണി വരെ നേരിട്ട് സൂര്യപ്രകാശമേൽക്കുന്ന തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. നിയമം ലംഘിച്ചാൽ 50,000 ദിർഹം വരെ പിഴ ലഭിക്കും. ഔദ്യോഗികമായി ‘ഒക്യുപേഷണൽ ഹീറ്റ് സ്ട്രെസ് പ്രിവൻഷൻ പോളിസി’ എന്നറിയപ്പെടുന്ന ഈ വർഷംതോറുമുള്ള പദ്ധതി, വേനൽക്കാലത്തെ കഠിനമായ ചൂടിൽ നിന്ന് തൊഴിലാളികൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.

ഈ നിയമം ലംഘിച്ച് ഉച്ചസമയത്ത് തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്ന കമ്പനികൾക്ക് കനത്ത പിഴ ചുമത്തും. ഒരു തൊഴിലാളിക്ക് 5,000 ദിർഹം വീതമാണ് പിഴ ചുമത്തുക. ഒന്നിലധികം നിയമലംഘനങ്ങൾ കണ്ടെത്തിയാൽ പരമാവധി 50,000 ദിർഹം വരെ പിഴ ഈടാക്കാവുന്നതാണ്. യുഎഇയിൽ വേനൽക്കാലം ആരംഭിച്ചതോടെ താപനില അതിവേഗം ഉയരുന്ന സാഹചര്യത്തിലാണ് ഈ പ്രഖ്യാപനം വന്നിരിക്കുന്നത്. അസ്ഥിരമായ കാലാവസ്ഥയും മഴയും നിറഞ്ഞ തണുപ്പുള്ള വസന്തകാലത്തിന് ശേഷം രാജ്യം ഇപ്പോൾ കടുത്ത ചൂടിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ ആഴ്ചകളിൽ തന്നെ പലയിടങ്ങളിലും താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *