താഷ്കന്റ്: ഇന്ത്യയുടെ ആണവോർജ പദ്ധതികൾക്ക് കരുത്തുപകരുന്ന സുപ്രധാനമായ ദീർഘകാല യുറേനിയം വിതരണ കരാറിൽ ഇന്ത്യയും ഉസ്ബെക്കിസ്താനും ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉസ്ബെക്കിസ്താൻ പ്രസിഡന്റ് ഷാവ്കത്ത് മിർസിയോയേവും തമ്മിൽ താഷ്കന്റിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. ഇരുരാജ്യങ്ങളും തമ്മിൽ നടന്ന ചർച്ചകളിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന് യുറേനിയം കരാറാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
ഇതിനുപുറമെ, നഗരങ്ങളും സംസ്ഥാനങ്ങളും തമ്മിലുള്ള പരസ്പര സഹകരണത്തിനായി മൂന്ന് ‘സിസ്റ്റർ സിറ്റി’, ‘സിസ്റ്റർ സ്റ്റേറ്റ്’ കരാറുകൾക്കും ഇരുരാജ്യങ്ങളും അന്തിമരൂപം നൽകുന്നുണ്ട്. ഈ പങ്കാളിത്തങ്ങൾ വെറും ഒപ്പുവെച്ച രേഖകളായി അവശേഷിക്കരുതെന്നും അവ യഥാർത്ഥത്തിൽ നടപ്പിലാക്കാൻ കൃത്യമായ കർമ്മപദ്ധതി രൂപീകരിക്കണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു.



