വാഷിംഗ്ടൺ: ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനെയി ഭരണകാര്യങ്ങളിൽ സജീവമായി ഇടപെടുന്നതിന്റെ സൂചനകൾ വരുന്നതായി യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. യുഎസ് സെനറ്റിന്റെ വിദേശകാര്യ സമിതിക്ക് മുന്നിൽ സംസാരിക്കവെയാണ് റൂബിയോ ഇക്കാര്യം അറിയിച്ചത്.
ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചതിന് ശേഷം യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ മുൻ പരമോന്നത നേതാവായ അലി ഖമേനി കൊല്ലപ്പെട്ടതിന് ശേഷം മുജ്തബ ഖമനെയി പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. എന്നാൽ, നിലവിൽ അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്നും മധ്യസ്ഥർ വഴിയും രേഖാമൂലവും രാജ്യത്തിന്റെ സുപ്രധാന തീരുമാനങ്ങളിൽ സജീവമായി ഇടപെടുന്നുണ്ടെന്നും ആണ് റൂബിയോ നിയമനിർമ്മാതാക്കളോട് വിശദമാക്കിയത്.
അതേസമയം, യുദ്ധം അവസാനിപ്പിക്കാനായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച സമാധാന നിർദ്ദേശങ്ങൾ ഇറാൻ ഇപ്പോൾ വിലയിരുത്തി വരികയാണ്. മുൻപ് ചർച്ച ചെയ്യാൻ പോലും ഇറാൻ തയ്യാറാകാതിരുന്ന തങ്ങളുടെ ആണവ പദ്ധതിയുടെ ചില വശങ്ങളെക്കുറിച്ച് സംസാരിക്കാൻ ഇപ്പോൾ അവർ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും റൂബിയോ വെളിപ്പെടുത്തി. ഇത് ചർച്ചകളിൽ വലിയൊരു പുരോഗതിയാണെങ്കിലും, അന്തിമമായി യുഎസിന് സ്വീകാര്യമായ ഒരു കരാറിലേക്ക് ഇത് എത്തിക്കുമെന്ന് ഉറപ്പുപറയാനാകില്ലെന്നും റൂബിയോ കൂട്ടിച്ചേർത്തു
യുഎസ് പലപ്പോഴും കരാറുകൾ ലംഘിക്കുന്ന പശ്ചാത്തലത്തിൽ വളരെ കർശനമായ നിലപാടാണ് ഇറാൻ സ്വീകരിക്കുന്നത്. കൂടാതെ ലെബനനിൽ ഇസ്രായേൽ തുടരുന്ന ആക്രമണങ്ങൾ ചർച്ചകൾക്ക് വലിയൊരു തടസ്സമായി മാറിയിട്ടുണ്ട്
