ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിൽ അമേരിക്കയും ഇറാനും തമ്മിൽ വീണ്ടും സംഘർഷം. ഇറാനിലെ ക്യുഷം ദ്വീപിലും ബന്ദർ അബ്ബാസിലുമുള്ള സൈനിക കേന്ദ്രങ്ങൾക്ക് നേരെ യുഎസ് സെൻട്രൽ കമാൻഡ് വ്യാഴാഴ്ച വ്യോമാക്രമണം നടത്തിയതായി മുതിർന്ന യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഏപ്രിൽ ഏഴിന് നിലവിൽവന്ന വെടിനിർത്തൽ കരാറിന് ശേഷമുണ്ടായ ആദ്യ ഏറ്റുമുട്ടലാണിത്.
ഹോർമുസിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് നേരെ ആക്രമണം നടത്താൻ ഇറാൻ ഉപയോഗിക്കുന്ന സൈനിക സൗകര്യങ്ങളെയാണ് ലക്ഷ്യംവെച്ചതെന്നും ഇത് പ്രതിരോധപരമായ നീക്കമാണെന്നും അമേരിക്കൻ സൈന്യം വ്യക്തമാക്കി. തങ്ങൾ സംഘർഷം ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ, ഇറാനിയൻ ആക്രമണങ്ങൾക്കുള്ള നേരിട്ടുള്ള മറുപടിയാണിതെന്നും യുഎസ് സെൻട്രൽ കമാൻഡ് കൂട്ടിച്ചേർത്തു. അതേസമയം, അമേരിക്കൻ സൈന്യത്തിനെതിരെ ഇറാൻ വെടിയുതിർത്തതായും റിപ്പോർട്ടുകളുണ്ട്.
