കോട്ടയം: വിഴിഞ്ഞം തുറമുഖ കരാര്‍ കൈമാറ്റം വിവാദമായി നില്‍ക്കെ മുഖ്യമന്ത്രി വി ഡി സതീശൻ്റെ സെക്രട്ടറിയായി രത്തന്‍ ഖേല്‍ക്കറെ നിയമിച്ചതിൽ സംശയം പ്രകടിപ്പിച്ച് മുന്‍ തുറമുഖ മന്ത്രി വി എന്‍ വാസവന്‍. തുറമുഖ വകുപ്പ് സെക്രട്ടറിയായിരുന്ന രത്തന്‍ ഖേല്‍ക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയാക്കിയതിലാണ് വി എന്‍ വാസവന്‍ സംശയം പ്രകടിപ്പിച്ചത്. തന്റെ കാലത്ത് തുറമുഖ വകുപ്പ് സെക്രട്ടറിയായിരുന്നു രത്തന്‍ ഖേല്‍ക്കല്‍. അദ്ദേഹത്തെ പിന്നീട് ബിജെപി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. ഇതിന് ശേഷം വി ഡി സതീശന്‍ അദ്ദേഹത്തെ സെക്രട്ടറിയാക്കി. തുറമുഖ വകുപ്പിന്റെ എല്ലാ കാര്യങ്ങളും അറിയാം എന്നുള്ളതുകൊണ്ടാണ് രത്തന്‍ ഖേല്‍ക്കറെ സതീശന്‍ സെക്രട്ടറിയാക്കിയതെന്നും വാസവന്‍ ആരോപിച്ചു.
രത്തന്‍ ഖേല്‍ക്കറുടെ നിയമനം അടക്കം സര്‍ക്കാര്‍ മുന്‍കൂട്ടി തയ്യാറാക്കി നടപ്പാക്കിയതാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാന്‍ എല്‍ഡിഎഫ് ഒരുകാരണവശാലും അനുവദിക്കില്ലെന്നും വി എന്‍ വാസവന്‍ പറഞ്ഞു. ദിവ്യ എസ് അയ്യരെ വിഴിഞ്ഞം തുറമുഖത്തിന്റെ എം ഡി സ്ഥാനത്ത് നിന്ന് മാറ്റിയതിലും വി എന്‍ വാസവന്‍ പ്രതികരിച്ചു. സഹകരിച്ച് പോവാന്‍ കഴിയാത്ത ആളുകളെ മാറ്റിയതിന്റെ ഭാഗമാണ് ദിവ്യ എസ് അയ്യരുടെ മാറ്റം.
ആഗ്രഹത്തിന് ഒപ്പം നില്‍ക്കുന്നവരെയല്ലേ ഒപ്പം നിര്‍ത്തൂ എന്നും വാസവന്‍ ചോദിച്ചു. തന്റെ കാലത്ത് ദിവ്യ എസ് അയ്യരെ മാറ്റണമെന്ന ആവശ്യം മുന്നില്‍ വന്നിട്ടില്ല. മുന്‍പ് അങ്ങനെ നടന്നിട്ടുണ്ടോ എന്ന് തനിക്കറിയില്ല. വകുപ്പ് സെക്രട്ടറിമാരെ നിയമിക്കുന്നത് അന്നത്തെ മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ മുമ്പിലാണ് ഇത്തരം കാര്യങ്ങള്‍ വരിക. അവര്‍ക്ക് വേണ്ടിയുള്ള ആളുകളെ കൂടി നിശ്ചയിച്ചാണ് മുന്നോട്ടുപോയത്. തിരക്കഥയും സംഭാഷണം സംവിധാനവും അഭിനയവും എല്ലാം ഒരാള്‍ തന്നെയാണെന്നും മുഖ്യമന്ത്രിയെ ലക്ഷ്യംവെച്ച് വി എന്‍ വാസവന്‍ പറഞ്ഞു
