ചെന്നൈ: തമിഴ്‌നാട്ടിൽ 175 കോടിയുടെ സെമികണ്ടക്ടർ ആൻഡ് ഈലക്ട്രോണിക്സ് നിർമാണ പാർക്ക് പ്രഖ്യാപിച്ച് വിജയ്. കാഞ്ചീപുരം ജില്ലയിലെ മധുരമംഗലത്താണ് പാർക്ക് വരിക. 2000 കോടിയുടെ നിക്ഷേപവും 5000 പേർക്ക് ജോലിയുമാണ് ഇതിലൂടെ സർക്കാർ പ്രതീക്ഷിക്കുന്നത്.തമിഴ്നാട് വ്യവസായ വകുപ്പിന്റെ കീഴിലുള്ള ‘സിപ്‌കോട്’ ആണ് പാർക്ക് സ്ഥാപിക്കുക. റിസർച് ആൻഡ് ഡെവലപ്മെന്റ് സൗകര്യങ്ങൾ അടക്കമുള്ള പാർക്കിലൂടെ സെമികണ്ടക്ടർ മേഖലയിൽ തമിഴ്നാടിനുള്ള സാന്നിധ്യം വ്യാപിപിക്കാനാണ് വിജയ് ശ്രമിക്കുന്നത്. ഇതിന് പുറമെ കോയമ്പത്തൂരിൽ 400 കോടിയുടെ ഫിൻടെക്ക് ഹബ്ബും വിജയ് പ്രഖ്യാപിച്ചിട്ടുണ്ട്.
സ്റ്റാർട്ടപ്പുകൾക്ക് വേണ്ട ഓഫീസുകളും മറ്റ് സൗകര്യങ്ങളും, ലബോറട്ടറികൾ, ട്രെയിനിങ് സ്‌കിൽ ഡെവലപ്മെന്റ് പ്രോഗ്രാമുകൾ എന്നിവ അടങ്ങുന്നതാകും ഈ സമുച്ചയം.സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി മറികടക്കാനുള്ള പദ്ധതികളും വിജയ് പ്രഖ്യാപിച്ചിട്ടുണ്ട്.തൂത്തുക്കുടിയിൽ 1,600 മെഗാവാട്ട് ശേഷിയുള്ള പുതിയ സൂപ്പർക്രിട്ടിക്കൽ താപവൈദ്യുത നിലയം സ്ഥാപിക്കുമെന്ന് വിജയ് പ്രഖ്യാപിച്ചു. 800 മെഗാവാട്ട് ശേഷിയുള്ള രണ്ട് യൂണിറ്റുകൾ ഉൾപ്പെടുന്ന പദ്ധതിക്കാണ് അംഗീകാരം നൽകിയത്. 20,800 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ചെന്നെെ നഗരത്തിലെ വൈദ്യുതി തടസ്സങ്ങൾ പരിഹരിക്കാനായി സംസ്ഥാന സർക്കാർ 1,762 കോടി രൂപ ചെലവിലും 1,550 കോടി രൂപ ചെലവിലും രണ്ട് വൈദ്യുതി ഇടനാഴികൾ സ്ഥാപിക്കുമെന്നും വിജയ് അറിയിച്ചു. ഉയർന്ന ഡിമാൻഡ് ഉള്ള സമയങ്ങളിലെ ആവശ്യത്തിനായി മിച്ച വൈദ്യുതി സംഭരിക്കാൻ ബാറ്ററി സംഭരണ സംവിധാനങ്ങൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ചെന്നൈ നഗരത്തിൽ വെള്ളപ്പൊക്ക സമയത്തടക്കംവൈദ്യുതി വിതരണം മെച്ചപ്പെടുത്തുന്നതിനും 36 പുതിയ 33/11 കെവി പവർ സബ്‌സ്റ്റേഷനുകൾ സ്ഥാപിക്കാനും സർക്കാരിന് പദ്ധതിയുണ്ട്.നഗരത്തിലുടനീളം വൈദ്യുതി അടിസ്ഥാന സൗകര്യങ്ങളും ഉപകരണങ്ങളും നവീകരിക്കാനായി 1,200 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും വിജയ് പറഞ്ഞു.



