ഫുട്ബോൾ ലോകം വീണ്ടും ലിയോണൽ മെസിയെ ആഘോഷിക്കാൻ ഒരുങ്ങുകയാണ്. ഫിഫ ലോകകപ്പ് ഫൈനലിന്‍റെ ആവേശം ലോകമെമ്പാടും ഉയരുമ്പോൾ, മെസിയെ കേന്ദ്രമാക്കി പറയുന്ന ഒരു അന്താരാഷ്ട്ര സിനിമയും ശ്രദ്ധ നേടുകയാണ്. എന്നാൽ ഇത് ഒരു ഫുട്ബോൾ താരത്തിന്റെ കഥ മാത്രമല്ല. കേരളത്തിൽ നിന്നുള്ള ഒരു യുവ നടന്‍റെ ലോക സിനിമയിലേക്കുള്ള യാത്രയുടെ കഥ കൂടിയാണ്. ഈജിപ്തിലെ പ്രശസ്ത സംവിധായകൻ അലി എൽ അറബി സംവിധാനം ചെയ്ത അന്താരാഷ്ട്ര ചിത്രം ’52 ബ്ലൂ’യിൽ നായക കഥാപാത്രമായ ആഷിഷിനെ അവതരിപ്പിക്കുന്നത് യാദവ് ശശിധറാണ്.
കേരളത്തിലെ ഒരു ചെറിയ ദ്വീപിൽ ജീവിക്കുന്ന സാധാരണ യുവാവായ ആഷിഷിന്‍റെ ജീവിതം, ഫുട്ബോൾ ഇതിഹാസം ലിയോണൽ മെസിയെ ഒരിക്കലെങ്കിലും നേരിൽ കാണണം എന്ന സ്വപ്നത്തെ ചുറ്റിപ്പറ്റിയാണ് മുന്നോട്ട് പോകുന്നത്. ആ സ്വപ്നം അവനെ 2022 ഫിഫ ലോകകപ്പിന്‍റെ വേദിയായ ഖത്തറിലേക്ക് നയിക്കുന്നു. എന്നാൽ അവിടെ നിന്ന് സിനിമ പറയുന്നത് ഒരു ഫുട്ബോൾ ആരാധകന്റെ കഥയല്ല, പ്രതീക്ഷയുടെയും ആത്മവിശ്വാസത്തിന്റെയും ജീവിതത്തെ മാറ്റിമറിക്കുന്ന സ്വപ്നങ്ങളുടെയും കഥയാണ്.
ഈ സിനിമയുടെ ഏറ്റവും കൗതുകകരമായ യാഥാർഥ്യങ്ങളിലൊന്ന്, ലിയോണൽ മെസി ചിത്രത്തിന്റെ അണിയറപ്രവർത്തകരെ നേരിൽ കാണുകയും ചിത്രത്തിന്റെ ഔദ്യോഗിക പോസ്റ്ററിൽ ഒപ്പുവെക്കുകയും ചെയ്തതാണ്. സിനിമയിൽ മെസിയെ കാണാനായി യാത്ര തിരിക്കുന്ന ഒരു യുവാവിന്‍റെ കഥ പറയുമ്പോൾ, യഥാർഥ ജീവിതത്തിലും മെസി ചിത്രത്തിന്‍റെ ഭാഗമാകുന്നത് 52 ബ്ലൂവിന് അപൂർവമായ ആഗോള ശ്രദ്ധ നേടിക്കൊടുത്തു.
