പാലക്കാട്: പാലക്കാട് എക്സൈസിൽ 8 വനിതകൾ ഉൾപ്പെടെ 59 ഉദ്യോഗസ്ഥരെ അടിയന്തരമായി സ്ഥലംമാറ്റി ഉത്തരവിറക്കി. പിന്നാലെ
മാനദണ്ഡങ്ങൾ അട്ടിമറിച്ചാണ് സ്ഥലംമാറ്റ നടപടിയെന്ന ആക്ഷേപവുമായി ഉദ്യോഗസ്ഥർ രംഗത്തെത്തി. യുഡിഎഫിന് ഭരണം ലഭിച്ച സാഹചര്യത്തിൽ, കോൺഗ്രസ് അനുകൂല സംഘടനകളുടെ ശുപാർശയിലാണ് മാനദണ്ഡങ്ങൾ അട്ടിമറിച്ചുള്ള സ്ഥലംമാറ്റ നടപടിയെന്നാണ് ഉദ്യോഗസ്ഥർ ആരോപിക്കുന്നത്.
ചെക്ക്പോസ്റ്റ് ഒഴികെയുള്ള ഓഫീസുകളിൽ എക്സൈസ് ഉദ്യോഗസ്ഥരുടെ സേവന കാലയളവ് 2 വർഷമായി സർക്കാർ നിജപ്പെടുത്തിയിരുന്നു. എന്നാൽ മൂന്ന് മാസം മുമ്പ് സ്ഥലംമാറ്റം ലഭിച്ചവരെ ഉൾപ്പെടെയാണ് വീണ്ടും സ്ഥലംമാറ്റിയത്. കേരള എക്സൈസ് സ്റ്റാഫ് അസോസിയേഷനിലെ ഇടത് അനുകൂല സംഘടന ഭാരവാഹികളെയും ചട്ടവിരുദ്ധമായി സ്ഥലംമാറ്റിയെന്നാണ് ആക്ഷേപം.
