ജയം ഉറപ്പിച്ച കളി കൈവിട്ടു, പിന്നാലെ ടീമിൽ വൻ കലാപം

ന്യൂയോര്‍ക്ക്: ലോകകപ്പ് നോക്കൗട്ട് പോരാട്ടത്തിൽ ബെൽജിയത്തോട് നാടകീയമായി തോറ്റ് പുറത്തായതിന് പിന്നാലെ സെനഗൽഫുട്ബോൾ ടീമിൽ വൻ ആഭ്യന്തര കലഹം. നിലവിലെ കോച്ചിങ് സ്റ്റാഫിന് കീഴിൽ ഇനി താൻ സെനഗൽ ദേശീയ ടീമിനായി ബൂട്ട് കെട്ടില്ലെന്ന് പ്രഖ്യാപിച്ച് മിഡ്‌ഫീൽഡർ പപ്പെ ഗായെ രംഗത്തെത്തി. അവസാന അഞ്ച് മിനിറ്റിൽ കളി കൈവിട്ട് ദുരന്തപൂർണ്ണമായി സെനഗൽ പരാജയപ്പെട്ടതിന് പിന്നാലെയാണ് ടീം മാനേജ്‌മെന്‍റിനെതിരെ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് താരം താൽക്കാലിക വിരമിക്കൽ പ്രഖ്യാപിച്ചത്.

മത്സരത്തിന് പിന്നാലെ തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പപ്പെ ഗായെ പരിശീലകർക്കെതിരെ തിരിഞ്ഞത്. ഈ ലോകകപ്പ് പുറത്താകലിനെക്കുറിച്ച് സംസാരിക്കാൻ ഞാൻ പിന്നീട് വരാം. എന്നാൽ നിലവിലെ ടെക്നിക്കൽ സ്റ്റാഫ് (കോച്ചുമാർ) ഈ സ്ഥാനത്ത് തുടരുന്നിടത്തോളം കാലം ഞാൻ ദേശീയ ടീമിൽ നിന്ന് ഒരു ഇടവേള എടുക്കുകയാണെന്ന് ഇപ്പോൾ പ്രഖ്യാപിക്കുന്നു, ഗായെ കുറിച്ചു. നിലവിൽ സ്പാനിഷ് ക്ലബ്ബ് വിയ്യാറയലിന്‍റെ താരമായ 27-കാരൻ ഗായെ, ഗ്രൂപ്പ് ഘട്ടത്തിൽ ഇറാഖിനെതിരെ സെനഗൽ 5-0 ന് ജയിച്ച മത്സരത്തിൽ രണ്ട് ഗോളുകൾ നേടി മാച്ച് ഓഫ് ദി മാച്ച് ആയിരുന്നു. എന്നാൽ കുറിപ്പിൽ മുഖ്യപരിശീലകൻ പപ്പെ തിയാവിന്‍റെ പേര് താരം നേരിട്ട് പരാമർശിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *