ഫുട്‌ബോള്‍ ലോകകപ്പിലെ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. രാത്രി 10.30ന് കാനഡ മൊറോക്കോയെ നേരിടും. ഹൂസ്റ്റണിലാണ് മത്സരം നടക്കുക. അഞ്ചിന് പുലര്‍ച്ചെ 2.30ന് ഫ്രാന്‍സ് പാരഗ്വായിയെ നേരിടും. ഫിലാഡല്‍ഫിയയിലാണ് മത്സരം. കരുത്തരായ നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിച്ചാണ് മൊറോക്കോ എത്തുന്നത്. കാനഡ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാണ് വരുന്നത്.
മൊറോക്കോയുടെ കരുത്തിന് മുന്നില്‍ കാനഡയ്ക്ക് പിടിച്ചുനില്‍ക്കാനായാല്‍ അവസാന എട്ടിലേക്ക് പ്രവേശിക്കാം. എന്നാല്‍ വടക്കൻ അമേരിക്കന്‍ ടീമിനെ നിസ്സാരമായി കണാനാകില്ല. പാരഗ്വായിക്കെതിരെ ഫ്രാന്‍സിന് പോരാട്ടം കനക്കും. പാരഗ്വായ് അവസാന മത്സരത്തില്‍ ജര്‍മനിയെ തോല്‍പ്പിച്ചാണ് വരുന്നത്. ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തിലാണ് അവര്‍ ജയിച്ചത്. ഫ്രാന്‍സ് സ്വീഡനെ കീഴടക്കിയാണ് കളിക്കാനെത്തുന്നത്.ആറിന് രാത്രി 12.30ന് ബ്രസീല്‍ നോര്‍വേയെ നേരിടും.
മെക്‌സിക്കോ-ഇംഗ്ലണ്ട്, പോര്‍ച്ചുഗല്‍-സ്‌പെയിന്‍, അമേരിക്ക-ബെല്‍ജിയം, അര്‍ജന്റീന-ഈജിപ്ത്, സ്വിറ്റ്‌സര്‍ലന്‍ഡ്-കൊളംബിയ പോരാട്ടങ്ങളും പ്രീക്വാര്‍ട്ടറിനെ ചൂടുപിടിപ്പിക്കും. ഫുട്‌ബോള്‍ ലോകകപ്പിന്റെ ആവേശപ്പോരാട്ടങ്ങള്‍ക്കാണ് ഇനി മൈതാനങ്ങള്‍ സാക്ഷ്യം വഹിക്കുകയെന്നുറപ്പ്. തോറ്റാല്‍ ലോകകപ്പ് കാണാതെ പുറത്താകുമെന്നതിനാല്‍ ഓരോ ടീമിനും ജയം അനിവാര്യമാണ്.
