ചലച്ചിത്ര മേഖലയിലെ ലിംഗവിവേചനത്തെക്കുറിച്ച് മനസുതുറന്ന് നടി കൃതി സനോൺ. ലിമി സിങ്ങിന്റെ യൂട്യൂബ് ചാനലിൽ നടന്ന സംഭാഷണത്തിലാണ് താൻ നേരിട്ട വെല്ലുവിളികളെക്കുറിച്ച് കൃതി സനോൺ തുറന്നു പറഞ്ഞത്. സിനിമാ സെറ്റുകളിൽ പുരുഷ താരങ്ങളെ അപേക്ഷിച്ച് വനിതാ താരങ്ങൾ പലപ്പോഴും അവഗണിക്കപ്പെടുന്നുവെന്നും അവർക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നും കൃതി പറഞ്ഞു. അസിസ്റ്റന്റ് ഡയറക്ടർമാർക്ക് പലപ്പോഴും പുരുഷ താരങ്ങളെ ഭയമാണെന്നും എന്നാൽ നടിമാരെ അവർ നിസ്സാരമായി കാണുന്നുവെന്നും കൃതി വെളിപ്പെടുത്തി.
തന്റെ കരിയറിന്റെ തുടക്കത്തിൽ സ്ത്രീകൾക്ക് പരിമിതമായ അവസരങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് കൃതി ഓർത്തെടുത്തു. മിക്ക സിനിമകളും പുരുഷ കേന്ദ്രീകൃതമായിരുന്നു. സ്ത്രീ കഥാപാത്രങ്ങൾ വെറും കാമുകിമാരായി മാത്രം ഒതുങ്ങുമായിരുന്നു. മോഡലിംഗ്, എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളെ അപേക്ഷിച്ച് ബോളിവുഡിലാണ് താൻ ഏറ്റവും കൂടുതൽ വെല്ലുവിളികൾ നേരിട്ടതെന്നും കൃതി പറഞ്ഞു. കാലക്രമേണ സ്ത്രീകൾക്കായി മികച്ച വേഷങ്ങൾ നിർമിക്കപ്പെടുന്നുണ്ടെങ്കിലും വിവേചനം ഇപ്പോഴും പല രീതിയിൽ നിലനിൽക്കുന്നുണ്ടെന്നും താരം പറയുന്നു.
അഭിനയത്തിന്റെ കാര്യത്തിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും രണ്ട് തരം മാനദണ്ഡങ്ങളാണ് സെറ്റുകളിൽ നിലനിൽക്കുന്നതെന്ന് കൃതി ചൂണ്ടിക്കാട്ടുന്നു. ഒരു വനിതാ താരം തന്റെ കഥാപാത്രത്തെക്കുറിച്ചോ രംഗങ്ങളെക്കുറിച്ചോ ചോദ്യങ്ങൾ ചോദിച്ചാൽ അവരെ അമിതമായി ചോദ്യം ചോദിക്കുന്നവരായി മുദ്രകുത്തും. എന്നാൽ ഒരു പുരുഷ താരം അതേ ചോദ്യങ്ങൾ ചോദിച്ചാൽ അയാൾ അഭിനയത്തിൽ അത്യധികം താല്പര്യമുള്ളയാളായി കണക്കാക്കപ്പെടുന്നു. താൻ പലപ്പോഴും ചോദ്യങ്ങൾ ചോദിക്കുമ്പോൾ ‘കൂടുതൽ വിശകലനം ചെയ്യേണ്ട’ എന്ന മറുപടിയാണ് ലഭിച്ചിരുന്നതെന്ന് കൃതി വെളിപ്പെടുത്തി.
സെറ്റുകളിലെ അടിസ്ഥാന സൗകര്യങ്ങളിലും ഈ വിവേചനം പ്രകടമാണെന്ന് താരം പറഞ്ഞു. പുരുഷ താരങ്ങൾക്ക് ലഭിക്കുന്ന മികച്ച മുറികളും വാഹനങ്ങളും പലപ്പോഴും വനിതാ താരങ്ങൾക്ക് ലഭിക്കാറില്ല. ഇത്തരം ഭൗതിക സൗകര്യങ്ങളേക്കാൾ ഉപരിയായി, തങ്ങളെ താഴ്ന്നവരായി കാണുന്നു എന്നതാണ് തന്നെ വിഷമിപ്പിക്കുന്നതെന്ന് കൃതി പറഞ്ഞു. അസിസ്റ്റന്റ് ഡയറക്ടർമാർക്ക് പുരുഷ താരങ്ങളോട് പേടിയുള്ളതുകൊണ്ട് പലപ്പോഴും വനിതാ താരങ്ങളെയാണ് അവർ ആദ്യം സെറ്റിലേക്ക് വിളിക്കുന്നതെന്നും കൃതി കൂട്ടിച്ചേർത്തു. ലിംഗവിവേചനത്തിനെതിരെയുള്ള പോരാട്ടം തുടരുമ്പോഴും സിനിമയിൽ മാറ്റങ്ങൾ വരുന്നുണ്ടെന്നാണ് കൃതി വിശ്വസിക്കുന്നത്.
