ചെന്നൈ: വിരുദുനഗറിലെ പടക്കനിർമാണ ശാലയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് നാല് പേർ അറസ്റ്റിൽ. പടക്കനിർമാണ ശാല ഉടമകളുടെ ബന്ധുക്കൾ ആണ് അറസ്റ്റിൽ ആയത്. ഫാക്ടറി ഉടമ മുൻ പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരി, ഭർത്താവ് മുത്തുമാണിക്കം എന്നിവർ ഒളിവിലാണ്. ഇരുവരെയും കണ്ടെത്താൻ നാല് പ്രത്യേക സംഘത്തെ നിയോഗിച്ചതായി പൊലീസ് അറിയിച്ചു. മധുര, തേനി ജില്ലകളിൽ ഇവർക്കായി പരിശോധന ശക്തമാക്കിയിട്ടുണ്ട്.
അതേസമയം സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 25 ആയി. മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചവരുടെ പോസ്റ്റുമോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. പലരും സംഭവസ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഇന്നലെ വൈകിട്ടാണ് വിരുദുനഗര്‍ കട്ടുനാര്‍പട്ടിയിലെ വനജ പടക്ക നിർമാണ ശാലയിൽ സ്ഫോടനമുണ്ടായത്. സ്‌ഫോടനത്തെ തുടർന്ന് കിലോമീറ്ററുകളോളം ദൂരത്തിൽ പ്രകമ്പനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകൾ. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ ഫാക്ടറിയിലെ നാല് മുറികൾ പൂർണമായും തകർന്നു. സ്ഫോടനം നടക്കുമ്പോൾ അമ്പതോളം പേർ സ്ഥലത്തുണ്ടായിരുന്നതായാണ് വിവരം.



