ന്യൂഡൽഹി: എൻഎസ്‍എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരെ പുകഴ്ത്തിയും മുൻ ഗതാഗത മന്ത്രി കെ. ബി ഗണേഷ്കുമാറിനെ പരോക്ഷമായി വിമർശിച്ചും ചാണ്ടി ഉമ്മൻ എംഎൽഎ. ജി. സുകുമാരൻ നായർ കേരളത്തിൻ്റെ സ്വത്താണെന്നും കാണാൻ എത്തുന്നവരോട് മാന്യമായി പെരുമാറുന്ന ആളെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഓരോരുത്തർക്കും ഓരോ ശൈലികൾ ആണ്. ജി സുകുമാരൻ നായരെ അപമാനിക്കാൻ നീചമായ ശ്രമം നടക്കുന്നുണ്ടെന്നും ചാണ്ടി ഉമ്മൻ കുറ്റപ്പെടുത്തി.
കെപിസിസി അധ്യക്ഷ ചർച്ചകൾ സംബന്ധിച്ചും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. അധ്യക്ഷനാകാൻ ജനപ്രതിനിധികൾക്ക് അയോഗ്യതയില്ലെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. എംപിമാർക്കും എംഎൽഎമാർക്കും പ്രസിഡന്റ് ആകാം. മുൻപ് കെ സുധാകരൻ എംപി ആയിരിക്കെയാണ് പ്രസിഡന്റ് സ്ഥാനം വഹിച്ചതെന്നും ചാണ്ടി ഉമ്മൻ ചൂണ്ടിക്കാട്ടി.
ജി സുകുമാരൻ നായരെ വെല്ലുവിളിച്ചും അഴിമതി ആരോപണം ഉന്നയിച്ചും കെ. ബി ഗണേഷ്കുമാർ രംഗത്തെത്തിയിരുന്നു. തനിക്കെതിരായി ആരോപണം തുടർന്നാൽ തെളിവുകൾ പുറത്ത് വിടുമെന്നായിരുന്നു വെല്ലുവിളി. ഗണേഷ് കുമാറിന് മറുപടി നൽകേണ്ടതില്ല എന്നാണ് സുകുമാരൻ നായരുടെ തീരുമാനം. ഗണേഷ് കുമാറിനെ എൻഎസ്എസിൽ നിന്ന് പുറത്താക്കണമെന്ന് കൊട്ടാരക്കര താലൂക്ക് കരയോഗം യൂണിയനും ആവശ്യപ്പെട്ടിരുന്നു.



