തലശ്ശേരി: കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങിയ കേസിൽ മുൻ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർക്ക് ഏഴ് വർഷം തടവും 50,000 രൂപ പിഴയും. വയനാട് പുൽപ്പള്ളി പൊലീസ് സർക്കിൾ ഇൻസ്പെക്ടറുടെ ഓഫീസിലെ മുൻ എഎസ്ഐയും അമ്പലവയൽ സ്വദേശിയുമായ റെജി ജയിംസിനെയാണ് തലശ്ശേരി വിജിലൻസ് കോടതി ശിക്ഷിച്ചത്.
തമിഴ്നാട്ടിലെ ഗൂഡല്ലൂർ സ്വദേശിയായ പരാതിക്കാരനിൽനിന്ന് 10,000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. വിവിധ വകുപ്പുകളിലായാണ് കോടതി ഏഴ് വർഷത്തെ തടവുശിക്ഷ വിധിച്ചത്.
2016ൽ പരാതിക്കാരന്റെ ബന്ധുവിനെ പ്രതിയാക്കി പുൽപ്പള്ളി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത തട്ടിക്കൊണ്ടുപോകൽ കേസിലാണ് കൈക്കൂലി ആവശ്യപ്പെട്ടത്. പരാതിക്കാരനെയും കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയ റെജി ജയിംസ് 30,000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടെന്നാണ് വിജിലൻസ് കണ്ടെത്തൽ.
ആവശ്യപ്പെട്ട തുകയിൽ 10,000 രൂപ മുൻകൂറായി കൈപ്പറ്റുന്നതിനിടെ വയനാട് വിജിലൻസ് യൂണിറ്റ് റെജി ജയിംസിനെ കൈയോടെ പിടികൂടുകയായിരുന്നു.
തലശ്ശേരി വിജിലൻസ് കോടതി ജഡ്ജി കെ. രാമകൃഷ്ണനാണ് ശിക്ഷ വിധിച്ചത്. വിജിലൻസിനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ.ബി. അനൂപ് ഹാജരായി.വയനാട് വിജിലൻസ് യൂണിറ്റിലെ മുൻ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടുമാരായ കെ.കെ. മാർക്കോസ്, ആർ. ജയരാജ്, മുൻ പൊലീസ് ഇൻസ്പെക്ടർ ഷാജി വർഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.



