ബംഗ്ലാദേശ് ഐപിഎൽ മാതൃകയാക്കി സംഘടിപ്പിച്ച ഫ്രാഞ്ചൈസി ക്രിക്കറ്റ് പോരാട്ടമായ ബംഗ്ലാദേശ് പ്രീമിയർ ലീഗ് വർഷം നടക്കില്ല. ഈ സീസണിലെ ടൂർണമെന്റ് റദ്ദാക്കിയതായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. അഴിമതിയും സാമ്പത്തിക തിരിമറികളും വാതുവെപ്പ് വിവാദങ്ങളുമടക്കം ടൂർണമെന്റ് കൈവിട്ടതോടെയാണ് റദ്ദാക്കൽ നടപടി. ടൂർണമെന്റ് പൂർണമായും ഉടച്ചുവാർത്ത് പുനഃസംഘടിപ്പിക്കുമെന്നു ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് തലവൻ തമീം ഇഖ്ബാൽ വ്യക്തമാക്കി. 2012ലാണ് ബിപിഎൽ പോരാട്ടങ്ങൾ ആരംഭിച്ചത്. ബംഗ്ലാദേശിലെ ഏറ്റവും പ്രധാനപ്പെട്ട ആഭ്യന്തര ടി20 പോരാട്ടമാണിത്.
എന്നാൽ ഇന്ത്യയിലെ ഐപിഎൽ, ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗ്, വെസ്റ്റ് ഇൻഡീസിലെ കരീബിയൻ പ്രീമിയർ ലീഗ് അടക്കമുള്ളവയുടെ ജനപ്രീതി ടൂർണമെന്റിനു ഇതുവരെ സ്വന്തമാക്കാൻ സാധിച്ചിട്ടില്ല.കഴിഞ്ഞ രണ്ട് വർഷത്തിനിടെ ബിപിഎല്ലിലൂടെ മാത്രം ബോർഡിന് 33 ലക്ഷം ഡോളറിന്റെ നഷ്ടമുണ്ടായിട്ടുണ്ടെന്നു തമീം പറയുന്നു. ബിപിഎൽ എന്നത് സാമ്പത്തിക നില മെച്ചപ്പെടുത്താനുള്ള മികച്ച വഴിയാണ്. എന്നാൽ അത് കൃത്യമായി നടപ്പാക്കണം. ബിസിബിക്ക് ടൂർണമെന്റിൽ നിന്ന് ലാഭമാണ് വേണ്ടത് നഷ്ടമല്ല. തമീം ഇഖ്ബാൽ കൂട്ടിച്ചേർത്തു.



