കൊളംബോ: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിലെ തോൽവിക്ക് പിന്നാലെ ടീമിൽ മാറ്റങ്ങളുമായി ശ്രീലങ്ക. കൊളംബോയിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ വിജയം ലക്ഷ്യമിട്ട് പുതുമുഖ ബാറ്റർ കാമിൽ മിഷാര, ഓൾറൗണ്ടർ സഹാൻ അരാചികെ എന്നിവരെയാണ് ടീമിലുൾപ്പെടുത്തിയത്. നിഷാൻ മദുഷ്കയും രമേശ് മെൻഡിസും പുറത്തിരിക്കും. ഗാലെയിൽ നടന്ന ആദ്യ ടെസ്റ്റിൽ 165 റൺസിന് വിജയിച്ച ഇന്ത്യ, രണ്ട് മത്സരങ്ങളുള്ള പരമ്പരയിൽ 1-0ത്തിന് മുന്നിലാണ്.
ഇടങ്കയ്യൻ ബാറ്ററായ കാമിൽ മിഷാര അടുത്തിടെ നടന്ന മത്സരങ്ങളിലെല്ലാം മികച്ച ബാറ്റിങ്ങാണ് പുറത്തെടുത്തത്. ലാഹിരു ഉദാരയ്ക്കൊപ്പം ഓപ്പണിങ്ങിൽ ഇറങ്ങാനാണ് സാധ്യത. ഇന്ത്യയുടെ ഇടങ്കയ്യൻ സ്പിന്നർമാരായ മാനവ് സുതാറിനേയും രവീന്ദ്ര ജഡേജയേയും നേരിടുകയെന്ന ലക്ഷ്യത്തോടെയാണ് പുതുമുഖ താരത്തെ ടീമിലെടുത്തിരിക്കുന്നത്.
ഓഫ് സ്പിന്നറും ബാറ്ററുമായ അരാചികെ ലങ്കൻ പ്രീമിയർ ലീഗിലും ഇന്ത്യ എ ടീമിനെതിരേയുള്ള പരമ്പരയിലും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 4365 റൺസും 63 വിക്കറ്റുകളും അരാചികെയുടെ പേരിലുണ്ട്. ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ ദിനേശ് ചണ്ഡിമൽ രണ്ടാം ടെസ്റ്റിനുണ്ടാകില്ല. പകരം പസിന്ദു സൂര്യബണ്ഡാര ടീമിൽ തുടരും.


