പാലക്കാട്: പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് സിപിഐ-സിപിഐഎം തർക്കം മുറുകുന്നതിനിടയിൽ പ്രതികരണവുമായി മുതിർന്ന സിപിഐഎം നേതാവ് എ. കെ ബാലൻ. രണ്ടും രണ്ട് പാർട്ടികളാണെന്നും അവരവരുടെ നയം പറയാൻ രണ്ട് പാർട്ടികൾക്കും അവകാശമുണ്ടെന്നും എ. കെ ബാലൻ പറഞ്ഞു. സിപിഐഎമ്മിൻ്റെ നിലപാടാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞത്. മുൻ കാലങ്ങളിലെ അനുഭവം വച്ചാണ് പ്രതിപക്ഷ നേതാവ് അഭിപ്രായം പറഞ്ഞത്. സിപിഐയുടെ നിലപാടാണ് ബിനോയ് വിശ്വം പറഞ്ഞതെന്നും എ. കെ ബാലൻ വ്യക്തമാക്കി.
സന്തോഷ് കുമാറിന് രാജ്യസഭാ സീറ്റ് നൽകേണ്ടില്ലെന്ന വാദം നേരത്തെ സിപിഐഎമ്മിൽ ഉണ്ടായിരുന്നു. കീഴ്വഴക്കം നോക്കിയാലും എണ്ണം കൊണ്ടും ആ സീറ്റ് സിപിഐഎമ്മിന് കിട്ടേണ്ടതായിരുന്നു. അതൊരു പൊട്ടിത്തെറിയിലെത്തുമെന്നാണ് നമ്മളൊക്കെ കരുതിയത്.
എന്നാൽ പിണറായി വിജയൻ, ബിനോയ് വിശ്വം തുടങ്ങിയവരൊക്കെ ആ വിഷയം ചർച്ച ചെയ്ത് പരിഹരിച്ചു. അതേസമയം ചെങ്കൊടിയുടെ ഒരു തണൽ കിട്ടുമോ എന്നാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും എ.കെ ബാലൻ പറഞ്ഞു.
ഇളകുന്ന ആടിൻ്റെ അകിട് കണ്ട് പിന്നാലെ ഓടുന്ന കുറുക്കനെ പോലെയാണ് യുഡിഎഫ്. ഇടതുമുന്നണിയുടെ ഹൃദയവും തലച്ചോറുമാണ് സിപിഐയും സിപിഐഎമ്മും. ആ ബന്ധം ഒരു രൂപത്തിലും തകരില്ല. മറ്റേതൊരു കാലഘട്ടങ്ങളെക്കാളും ശക്തവും ദൃഢവുമാണ് ഞങ്ങളുടെ നേതാക്കന്മാരും അണികളും തമ്മിലുള്ള ബന്ധമെന്നും എ.കെ ബാലൻ കൂട്ടിച്ചേർത്തു.



