തിരുവനന്തപുരം: 31-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് മൂന്നു മാസം മാത്രം ബാക്കിയിരിക്കെ നിർണായക പദവികൾ ഒഴിഞ്ഞുകിടക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നു. ചലച്ചിത്ര അക്കാദമിക്ക് നിലവിൽ അധ്യക്ഷനോ ഭരണസമിതിയോ സെക്രട്ടറിയോ ഇല്ല. വരാനിരിക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയുടെ ഫെസ്റ്റിവൽ ഡയറക്ടറെയോ ക്യൂറേറ്ററെയോ ഇതുവരെ തീരുമാനിച്ചിട്ടുമില്ല. 2017 മുതൽ ഫെസ്റ്റിവൽ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ഷാജി ഹംസ കൂടി പടിയിറങ്ങിയതോടെ പ്രതിസന്ധി രൂക്ഷമാവുകയാണ്. കഴിഞ്ഞ പത്ത് വർഷമായി ഐ.എഫ്.എഫ്.കെയുടെ നടത്തിപ്പിൽ നിർണായക ചുമതല വഹിച്ചിരുന്നയാളായിരുന്നു ഷാജി ഹംസ.
ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി രാജിവെച്ചതിന് പിന്നാലെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. സംവിധായകരായ ബ്ലെസി, ഡോ. ബിജു എന്നിവരുടെ പേരുകളാണ് ചെയർമാൻ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നതെന്നാണ് സൂചന. സംവിധായകൻ കെ. മധു സ്ഥാനമൊഴിഞ്ഞ കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ (കെ.എസ്.എഫ്.ഡി.സി.) ചെയർമാൻ പദവിയിലേയ്ക്ക് ഇവരിലൊരാൾ എത്തിയേക്കുമെന്നും വിവരങ്ങളുണ്ട്. സംവിധായകൻ സത്യൻ അന്തിക്കാടിന്റെ പേരും കെ.എസ്.എഫ്.ഡി.സി. ചെയർമാൻ സ്ഥാനത്തേയ്ക്ക് കേൾക്കുന്നുണ്ട്.സാംസ്‌കാരികമന്ത്രി പി.സി. വിഷ്ണുനാഥ്, കെ.പി.സി.സി. സംസ്‌കാര സാഹിതി ചെയർമാൻ സി.ആർ മഹേഷ് എം.എൽ.എ, ആര്യാടൻ ഷൗക്കത്ത് എം.എൽ.എ. എന്നിവർ ഉൾപ്പെട്ട കോർ കമ്മിറ്റിയാണ് സാംസ്‌കാരിക സ്ഥാപനങ്ങളിലെ നിയമനങ്ങൾ തീരുമാനിക്കുന്നത്. രാഷ്ട്രീയ താത്പര്യങ്ങളും ഒന്നിലേറെ പേർ പദവികൾക്കായി ശ്രമിക്കുന്നതും നിയമനത്തിൽ കാലതാമസം നേരിടാൻ കാരണമായിട്ടുണ്ട്.
സിനിമകളുടെ സെലക്ഷൻ, സെൻസറിങ്, ജൂറി രൂപവത്കരണം, വിദേശ അതിഥികളെയും പ്രതിനിധികളെയും തീരുമാനിക്കൽ തുടങ്ങി നിരവധി മുന്നൊരുക്കങ്ങൾ രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി നടക്കേണ്ടതുണ്ട്. മേളയുടെ മുന്നൊരുക്കങ്ങൾ വൈകുന്നതിൽ മുൻ അംഗങ്ങൾ ആശങ്ക പ്രകടിപ്പിക്കുന്നുമുണ്ട്.കഴിഞ്ഞ വർഷം ചെയർമാൻ റസൂൽ പൂക്കുട്ടി ചലച്ചിത്രമേള നടന്ന സമയത്ത് കേരളത്തിലുണ്ടായിരുന്നില്ല. അക്കാദമി ഉദ്യോഗസ്ഥരുടെ മികവിലാണ് മേള വിജയകരമായി പൂർത്തിയാക്കിയത്. എന്നാൽ, ചെയർമാൻ സ്ഥാനം ഒഴിഞ്ഞുകിടക്കുന്നത് മേളയുടെ സുഗമമായ നടത്തിപ്പിന് വെല്ലുവിളിയാകും.
സെപ്റ്റംബർ അവസാനത്തോടെ നടക്കുന്ന 18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള (ഐ.ഡി.എസ്.എഫ്.എഫ്.കെ) യുടെ ഒരുക്കങ്ങളിലാണ് അക്കാദമി ഉദ്യോഗസ്ഥരുടെ ശ്രദ്ധയിപ്പോൾ. ഇതേ ഉദ്യോഗസ്ഥർ തന്നെയാണ് പിന്നാലെ വരുന്ന ചലച്ചിത്രമേളയും ഏകോപിപ്പിക്കേണ്ടത്. ചലച്ചിത്രമേളയും ഹ്രസ്വചിത്ര മേളയും തമ്മിൽ അധികം ദിവസങ്ങളുടെ ഇടവേള ഇല്ലാത്തത് പ്രവർത്തനങ്ങളെ ബാധിക്കും.
ഐ.ഡി.എസ്.എഫ്.എഫ്.കെ. വരും വർഷങ്ങളിൽ നേരത്തെയാക്കുന്നത് ഗുണകരമാകുമെന്ന് വിലയിരുത്തലുകളുണ്ട്. മേളയോടനുബന്ധിച്ച് ചലച്ചിത്ര അക്കാദമിയിലെ അംഗബലം വർധിപ്പിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ചലച്ചിത്ര അക്കാദമി ചെയർമാൻ ഉൾപ്പടെ സാംസ്‌കാരിക സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരുടെ ആദ്യപട്ടിക സെപ്റ്റംബർ ആദ്യവാരത്തോടെ സർക്കാർ പുറത്തിറക്കുമെന്നാണ് സൂചന.



