ന്യൂഡൽഹി: മുൻ ഡിജിപിയും ബിജെപി നേതാവുമായ ജേക്കബ് തോമസിനെതിരായ ഡ്രഡ്ജർ അഴിമതിക്കേസിന്റെ അന്വേഷണത്തിൽ തങ്ങളുടെ പങ്ക് അവസാനിച്ചെന്ന് കേന്ദ്ര സർക്കാർ. കേസിൽ നിന്ന് കേന്ദ്ര സർക്കാരിനെ സുപ്രീം കോടതി ഒഴിവാക്കി. അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവാണ് ഈ കേസിൽ ഇനി കേന്ദ്ര സർക്കാരിന് പങ്കില്ലെന്ന് അറിയിച്ചത്. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട രേഖകൾ നെതർലാൻഡ്‌സിൽനിന്ന് എത്തിച്ചിട്ടുണ്ട്. ഇത് സംസ്ഥാന സർക്കാരിന് കൈമാറിയതായും എസ്.വി. രാജു കോടതിയെ അറിയിച്ചു.
തുടർന്നാണ് കേസിൽനിന്ന് ഒഴിവാക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം ജസ്റ്റിസുമാരായ ഉജ്ജ്വൽ ഭുയാൻ, അതുൽ എസ്. ചന്ദുർക്കർ എന്നിവരടങ്ങിയ ബെഞ്ച് അംഗീകരിച്ചത്. കേന്ദ്ര സർക്കാരിന്റെ പക്കൽനിന്ന് കിട്ടിയ രേഖകൾ അന്വേഷണത്തിനായി തർജ്ജമ ചെയ്യാൻ സമയം വേണമെന്ന് സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ സ്റ്റാന്റിങ് കോൺസൽ അൽജോ കെ. ജോസഫ് പറഞ്ഞു. ഇതിനായി ആറ് ആഴ്ചത്തെ സമയം വേണമെന്ന് അദ്ദേഹം ആവശ്യപെട്ടു.
ആറാഴ്ചത്തെ സമയം അനുവദിച്ച കോടതി, ഹൈക്കോടതി വിധിയുടെ ശരിതെറ്റുകൾ മാത്രമേ ഇനി പരിഗണിക്കൂ എന്ന് വ്യക്തമാക്കി. ജേക്കബ് തോമസിനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാരും പരാതിക്കാരനായ സത്യൻ നരവൂരുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. കേസിൽ ജേക്കബ് തോമസിനുവേണ്ടി അഭിഭാഷകൻ എ. കാർത്തിക് ഹാജരായി. സത്യൻ നരവൂരിനുവേണ്ടി അഭിഭാഷകൻ കാളീശ്വരം രാജും ഹാജരായി.



