അബുദാബി : അബുദാബി നാഷണൽ എക്‌സിബിഷൻ സെന്ററിൽ (അഡ്‌നെക്) പുരോഗമിക്കുന്ന 23-ാമത് അബുദാബി അന്താരാഷ്ട്ര വേട്ടയാടൽ, കുതിരപ്പന്തയ പ്രദർശനം (അഡിഹെക്‌സ്- 2026) യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സന്ദർശിച്ചു. ആഗോളതലത്തിൽ യു.എ.ഇയുടെ പാരമ്പര്യവും സംസ്‌കാരവും വരുംതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിൽ അഡിഹെക്‌സ് വലിയ പങ്കാണ് വഹിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
‘അഭിമാനത്തിന്റെ പാരമ്പര്യം’ എന്ന പ്രമേയത്തിൽ ഓഗസ്റ്റ് 28-ന് ആരംഭിച്ച മേള ഈ മാസം ആറുവരെ നീണ്ടുനിൽക്കും. അഡ്‌നെക് ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും ഗ്രൂപ്പ് സി.ഇ.ഒ.യുമായ ഹുമൈദ് മതാർ അൽ ധാഹിരി, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം ശൈഖ് മുഹമ്മദ് വിവിധ സ്റ്റാളുകൾ സന്ദർശിച്ചു. അഡ്‌നെക് സെന്ററിലെ എല്ലാ ഹാളുകളും പൂർണമായും പ്രയോജനപ്പെടുത്തുന്ന ചരിത്രത്തിലെ ഏറ്റവുംവലിയ അഡിഹെക്‌സ് മേളയാണിത്. 10 ദിവസമാണ് മേള നീണ്ടുനിൽക്കുന്നത്. വേട്ടയാടൽ, കുതിരസവാരി, ഫാൽക്കൺ വളർത്തൽ, മരുഭൂമിയിലെ സാഹസിക വിനോദങ്ങൾ ഉൾപ്പെടെ 15-വ്യത്യസ്ത മേഖലകളിൽ നിന്നുള്ള പ്രമുഖകമ്പനികൾ മേളയിൽ പങ്കാളികളാകുന്നുണ്ട്. പരമ്പരാഗത യു.എ.ഇ. ആവാസവ്യവസ്ഥയും വിഭവസംരക്ഷണവും ആധുനിക സാങ്കേതികവിദ്യകളുമായി കൂട്ടിയിണക്കുന്ന പ്രദർശനങ്ങൾ മേളയുടെ സവിശേഷതയാണ്.



