ബാങ്കോക്ക്: ഇന്ത്യൻ വിനോദസഞ്ചാരികൾക്കുള്ള വിസ ഇളവ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്തി തായ്ലൻഡ്. വിസ ഇല്ലാതെയുള്ള സന്ദർശനത്തിൽ നേരത്തെ 60 ദിവസം രാജ്യത്ത് തങ്ങാമായിരുന്നു. ഇത് തായ്ലൻഡ് 30 ദിവസമാക്കി വെട്ടിച്ചുരുക്കി. എന്നാൽ വിസ ഇല്ലാതെ പ്രവേശിക്കുന്നതിന് വിലക്കില്ലെന്നും തായ്ലൻഡ് വ്യക്തമാക്കി.ഓഗസ്റ്റ് 31നാണ് തായ്ലൻഡ് സർക്കാർ ഇത് സംബന്ധിച്ച് വിജ്ഞാപനമിറക്കിയത്. സെപ്റ്റംബർ 15നാണ് പുതിയ നിർദേശം പ്രാബല്യത്തിൽ വരിക. 2024 മുതൽക്കുള്ള 60 ദിവസത്തെ വിസ രഹിത പദ്ധതിയിലാണ് തായ്ലൻഡ് ഇതോടെ മാറ്റം വരുത്തിയിരിക്കുന്നത്.
ഇന്ത്യ, ഓസ്ട്രേലിയ, ഓസ്ട്രിയ, ബഹ്റൈൻ, ബെൽജിയം തുടങ്ങിയ നിരവധി രാജ്യങ്ങളിലെ പൗരന്മാരെയാണ് ഈ തീരുമാനം ബാധിക്കുക. മൗറീഷ്യസ്, സെയ്ഷെൽസ് എന്നീ രാജ്യങ്ങളിലെ പൗരന്മാർക്ക് 15 ദിവസം താങ്ങാൻ മാത്രമേ അനുമതിയുള്ളൂ. കൂടുതൽ ദിവസം താങ്ങാൻ ആഗ്രഹിക്കുന്നവർക്ക് തായ് വിസയ്ക്ക് അപേക്ഷിക്കണം. നിലവിൽ ഒരു മാസത്തിന് താഴെ തായ്ലൻഡിൽ തുടരുന്നവർക്കും ആശങ്കപ്പെടേണ്ട കാര്യമില്ല.30 ദിവസത്തെ വിസയില്ലാതെയുളള താമസം ഇനിയും ഒരു 30 ദിവസം കൂടി നീട്ടാൻ കഴിയുമെന്നും തായ്ലൻഡ് എംബസിയിൽ നിന്നുള്ള മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നുണ്ട്.
എന്നാൽ അത് പൂർണമായും ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ വിവേചനാധികാരം ആകുമെന്നും തായ്ലൻഡ് സർക്കാർ അറിയിച്ചിട്ടുണ്ട്. കരമാർഗമുള്ള തുടർച്ചയായ വിസ രഹിത പ്രവേശനത്തിനും തായ്ലൻഡ് നിയന്ത്രണം കൊണ്ടുവരുന്നുണ്ട്. പുതിയ നിയമം പ്രകാരം ഒരു വർഷത്തിൽ രണ്ട് തവണ മാത്രമേ ഇങ്ങനെ പ്രവേശിക്കാനാകൂ. വിമാനമാർഗമുള്ള പ്രവേശനത്തിന് ഇതുവരെയ്ക്കും പരിധി നിശ്ചയിച്ചിട്ടില്ല. എങ്കിലും തായ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ വിവേചനാധികാരത്തിന് വിധേയമായി പ്രവേശനം തുടരുമെന്നാണ് സർക്കാർ അറിയിക്കുന്നത്. പതിവായി തായ്ലൻഡ് സന്ദർശിക്കുന്നവർക്ക് യാത്രയുടെ ഉദ്ദേശത്തെക്കുറിച്ച് ചോദ്യങ്ങൾ നേരിടേണ്ടിവന്നേക്കാം.



