കൊച്ചി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസുകൾ ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. കേസിലെ അന്വേഷണ പുരോഗതി പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചേക്കും. ജസ്റ്റിസുമാരായ വി. രാജാ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം പൂശിയ ചെമ്പുപാളികളിൽനിന്ന് സ്വർണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട ആദ്യ കേസിലെ അന്തിമ റിപ്പോർട്ട് 30 ദിവസത്തിനകം സമർപ്പിക്കാമെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ എസ്ഐടി അറിയിച്ചിരുന്നു. തുടർന്ന് അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാൻ നിർദേശിച്ച കോടതി കേസ് സെപ്റ്റംബർ മൂന്നിലേക്ക് മാറ്റുകയായിരുന്നു.
ജംഷഡ്പുരിലെ നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയിൽ നടത്തിയ ശാസ്ത്രീയ പരിശോധനയുടെ അന്തിമ റിപ്പോർട്ടും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ചെമ്പുപാളികളിൽനിന്ന് സ്വർണം വേർതിരിച്ച രീതിയും നഷ്ടപ്പെട്ട സ്വർണത്തിന്റെ അളവും കണ്ടെത്തുന്നതിൽ ഈ റിപ്പോർട്ട് നിർണായകമാണെന്നാണ് വിലയിരുത്തൽ.
2025ൽ ദ്വാരപാലക ശിൽപങ്ങളുടെ പാളികൾ വീണ്ടും അഴിച്ചുമാറ്റി സ്വർണം പൂശിയ സംഭവവും നിലവിലെ അന്വേഷണത്തിനൊപ്പം പരിശോധിക്കുന്നുണ്ട്. ഈ ഇടപാടുമായി ബന്ധപ്പെട്ട് 54 പേരുടെ മൊഴി രേഖപ്പെടുത്തിയതായും എസ്ഐടി നേരത്തെ കോടതിയെ അറിയിച്ചിരുന്നു. അന്വേഷണത്തിലെ തുടർനടപടികൾ സംബന്ധിച്ച് ഹൈക്കോടതി ഇന്ന് നിർണായക നിർദേശങ്ങൾ നൽകിയേക്കും.



