പാലക്കാട്: പാലക്കാട് മെഡിക്കൽ കോളേജിലെ ഹൗസ് സർജൻമാരുടെ രാപ്പകൽ സമരത്തിൽ അനുനയനീക്കത്തിന് എത്തിയ വി കെ ശ്രീകണ്ഠൻ എംപി മോശമായി സംസാരിച്ചെന്ന് ഹൗസ് സർജന്മാരുടെ പരാതി. സ്റ്റെതസ്കോപ്പ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പ്രവർത്തിക്കാതിരുന്നാൽ താൻ എങ്ങനെയറിയുമെന്ന മെഡിക്കൽ കോളേജ് മോണിറ്ററിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായ വി കെ ശ്രീകണ്ഠൻ എംപിയുടെ പരാമർശമാണ് വിദ്യാർത്ഥികളെ പ്രകോപിപ്പിച്ചത്. എംപിയുടെ പരാമർശത്തിൽ വിദ്യാർത്ഥികൾ പ്രതിഷേധത്തിലാണ്.
മെഡിക്കൽ കോളേജിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഹൗസ് സർജന്മാരുടെ രാപ്പൽ സമരം തുടരുന്നതിനിടെ ആണ് മെഡിക്കൽ കോളേജ് മോണിറ്ററിംഗ് കമ്മിറ്റി ചെയർമാനായ വി കെ ശ്രീകണ്ഠൻ എംപി അനുനയനീക്കത്തിന് എത്തിയത്. മോണിറ്ററിംഗ് കമ്മിറ്റി ചെയർമാനായിട്ടും എക്സറെ ഇല്ലെന്ന് അറിയില്ലായിരുന്നുവെന്നാണ് എംപി പറഞ്ഞത്. വിദ്യാർത്ഥികൾ ഇത് ചോദ്യം ചെയ്തപ്പോൾ എംപി ക്ഷുഭിതനായി. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്എഫ്ഐ അടക്കം രംഗത്തെത്തിയിട്ടുണ്ട്.



