ബെംഗളുരു: കര്‍ണാടകയിലെ മുഗല്ലൊള്ളി താണ്ടയിലെ സര്‍ക്കാര്‍ സ്കൂളില്‍ ക്ലാസ് നടക്കുന്നതിനിടെ കോണ്‍ക്രീറ്റ് മേല്‍ക്കൂര തകര്‍ന്നുവീണ് അപകടം. അപകടത്തിൽ ആറ് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. കുട്ടികളുടെ പരിക്കുകള്‍ നിസാരമാണെന്നും ആറുപേരും സുരക്ഷിതരാണെന്നും ആശുപത്രിയില്‍ ആവശ്യമായ ചികിത്സ നല്കിവരുന്നതായും അധികൃതര്‍ അറിയിച്ചു. അപകടത്തിന് പിന്നാലെ സ്കൂൾ അധികൃതരുടെ അനാസ്ഥയ്ക്കെതിരെ വ്യാപക വിമർശനം ഉയർന്നിട്ടുണ്ട്. അറ്റകുറ്റപണികള്‍ നടത്തണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും പ്രധാനാധ്യാപിക നടപടിയെടുത്തില്ലെന്നാണ് പരാതി. സ്കൂളില്‍ ക്ലാസുകള്‍ എടുത്തുകൊണ്ടിരിക്കുമ്പോഴാണ് അപകടമുണ്ടായത്.
അഞ്ചാം ക്ലാസ് വിദ്യാര്‍ഥികളാണ് അപകടത്തില്‍ പെട്ടത്. അധ്യാപികയ്ക്കും സാരമായി പരിക്കേറ്റു.സ്കൂള്‍ കെട്ടിടത്തിന്റെ ജീര്‍ണാവസ്ഥയെക്കുറിച്ച് നേരത്തെ തന്നെ ആശങ്ക അറിയിച്ചിരുന്ന രക്ഷിതാക്കള്‍, താല്‍ക്കാലിക അറ്റകുറ്റപ്പണികള്‍ക്ക് പകരം സ്ഥിരമായ പരിഹാരവും വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മതിയായ നടപടികളും വേണമെന്ന് ആവശ്യപ്പെട്ടു. തകര്‍ന്ന സ്കൂള്‍ കെട്ടിടം അടിയന്തരമായി അറ്റകുറ്റപ്പണി നടത്താന്‍ പഞ്ചായത്ത് രാജ് എന്‍ജിനീയറിങ് വകുപ്പ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പരിക്കേറ്റ വിദ്യാര്‍ഥികളുടെ ആരോഗ്യനിലയും ചികിത്സയും വിലയിരുത്തുന്നതിനായി സ്കൂള്‍ വിദ്യാഭ്യാസ-സാക്ഷരതാ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ആശുപത്രിയിലെത്തി.രാജ്യത്തെ വിവിധ സ്കൂളുകളിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയ സിജെപിയും അഭിജിത് ദീപ്കെയും കോണ്‍ഗ്രസ് ഭരണത്തിലുള്ള കര്‍ണാടകയിലെ വിഷയങ്ങള്‍ കാണുന്നില്ലെന്ന് ബിജെപി വിമര്‍ശിച്ചു. ഇതിനിടെ ഏതെങ്കിലും സ്കൂളുകളില്‍ അറ്റകുറ്റപണികള്‍ ചെയ്യേണ്ടതുണ്ടെങ്കില്‍ വേഗത്തില്‍ പണി പൂര്‍ത്തിയാക്കണമെന്ന് കര്‍ണാടക വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.



