തിരുവനന്തപുരം: വിവാഹത്തിന് എച്ച്ഐവി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്ന ആവശ്യവുമായി നേരത്തെ മാര്‍ത്തോമാ സഭ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ അതേ ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് കത്തോലിക്കാ സഭയും. വിവാഹത്തിന് എച്ച്ഐവി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്ന ആവശ്യമുയർത്തി കത്തോലിക്കാ സഭയുടെ നിയന്ത്രണത്തിലുള്ള ദീപിക മുഖപ്രസംഗം പ്രസിദ്ധീകരിച്ചു. എച്ച്‌ഐവി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയാല്‍ എന്താണ് കുഴപ്പമെന്നാണ് ചോദ്യം.
മാര്‍ത്തോമാ സഭ വൈദിക ട്രസ്റ്റിയുടെ വിവാദ പരാമര്‍ശത്തിന് പിന്നാലെയാണ് മുഖപ്രസംഗം വന്നിരിക്കുന്നത്. എച്ച്‌ഐവി ടെസ്റ്റുകള്‍ക്ക് വിധേയമാക്കിയ ശേഷം മാത്രം വിവാഹം നടത്തണമെന്നായിരുന്നു റവ. ഡോ. കെ തോമസിന്റെ പരാമര്‍ശം. നിലപാട് പറയുന്നവരെ വളഞ്ഞിട്ട് ആക്രമിക്കുമെന്നും സ്ത്രീകളെ വീട്ടിലൊതുക്കണമെന്ന് പറയുന്നവരെ ന്യായീകരിക്കാന്‍, എയ്ഡ്‌സ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണെന്ന് പറയുന്നവരുമായി സാമാന്യവത്കരിച്ച് മുഖപ്രസംഗമെഴുതാന്‍ വരെ മടിയില്ലാത്ത സ്ഥിതിയായെന്നും ദീപിക കുറ്റപ്പെടുത്തുന്നു. ‘എയ്ഡ്‌സിന് കാരണമായ എച്ച്‌ഐവി ബാധിതരുടെ സ്വകാര്യത തീര്‍ച്ചയായും സംരക്ഷിക്കപ്പെടേണ്ടതാണ്.
പക്ഷേ, അത് ഒളിപ്പിച്ചുവെച്ച് വിവാഹിതരായി ജീവിതപങ്കാളിയെയും മക്കളെയും രോഗികളാക്കുന്നത് സ്വകാര്യതയല്ല, ചതിയാണ്. സ്വകാര്യത ഒരാളുടേത് മാത്രമാണ്. പക്ഷേ, കുടുംബം എല്ലാ മനുഷ്യാവകാശങ്ങളുമുള്ള മറ്റൊരാളുടേതുകൂടിയാണ്. മറ്റൊരാളെ വിശ്വാസവഞ്ചന നടത്തി ജീവിതം തുലയ്ക്കുന്നതിനോളം നീളുന്നതാണ് ഒരാളുടെ സ്വകാര്യതയെങ്കില്‍ അതിനോളം കാപട്യം മറ്റൊന്നില്ല. മറ്റുള്ളവരുടെ കാര്യത്തില്‍ എയ്ഡ്‌സ് സര്‍ട്ടിഫിക്കറ്റ് വിവാഹത്തിന്റെ നിബന്ധനയാക്കണമെന്നും, മുഖപ്രസംഗത്തിൽ പറയുന്നു.



