ജിദ്ദ: സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിൽ വരും ദിവസങ്ങളിൽ കനത്ത മഴയ്ക്കും ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശനിയാഴ്ച മുതൽ ബുധനാഴ്ച വരെ രാജ്യത്തിന്റെ തെക്കൻ, പടിഞ്ഞാറൻ മേഖലകളിൽ മിതമായത് മുതൽ കനത്ത മഴ വരെ ലഭിക്കാൻ സാധ്യതയുണ്ട്. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായിരിക്കും മഴ ഏറ്റവും കടുപ്പമാകുക.
ജാസാൻ, അസീർ, അൽ ബാഹ, മക്കയുടെ ഉയർന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് കനത്ത മഴ പ്രതീക്ഷിക്കുന്നത്. നജ്റാൻ, റിയാദിന്റെ തെക്കൻ പ്രദേശങ്ങൾ, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ ലഭിക്കും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അബഹ, ഖമീസ് മുശൈത്ത്, സബ്യ, സമത ഉൾപ്പെടെയുള്ള ഭൂരിഭാഗം ഗവർണറേറ്റുകളിലും കനത്ത മഴ പെയ്യും. തിങ്കൾ മുതൽ ബുധൻ വരെ അൽ ബാഹ, തായിഫ്, മൈസാൻ തുടങ്ങിയ മേഖലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. റിയാദ് പ്രവിശ്യയിലെ വാദി അദ്ദവാസിർ, അൽ സുലൈയിൽ, കൂടാതെ നജ്റാൻ പ്രവിശ്യയിലെ വിവിധ ഭാഗങ്ങളിലും തിങ്കൾ മുതൽ ബുധൻ വരെ നേരിയതോ മിതമായതോ ആയ മഴ ലഭിക്കും.



