ആലപ്പുഴ: ലഹരിക്കടത്തുമായി ബന്ധപ്പെടുത്തി ജി. സുധാകരന് എംഎല്‍എ നടത്തിയ പരാമര്‍ശത്തില്‍ വിതുമ്പിക്കരഞ്ഞ് സിപിഐഎം നേതാവ്. സിപിഐഎം ഏരിയ കമ്മിറ്റി അംഗവും ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ അഡ്വ. എം എം അനസ് അലിയാണ് ആലപ്പുഴയില്‍ വാര്‍ത്ത സമ്മേളനത്തിനിടെ വിങ്ങിപ്പൊട്ടിയത്. ജി സുധാകരന്റെ ആക്ഷേപത്തിന് ശേഷം കുടുംബത്തിന് പുറത്തിറങ്ങാന്‍ പറ്റുന്നില്ലെന്ന് അനസ് അലി പറയുന്നു. ഭാര്യ മൂന്ന് ദിവസമായി ജോലിക്ക് പോകുന്നില്ല. പിതാവിന് പള്ളിയിലും പോകാനാകുന്നില്ലെന്നും അദ്ദേഹം പറയുന്നു.
ആക്ഷേപം തുടര്‍ന്നാല്‍ ജി സുധാകരനെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തും എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ആക്ഷേപ പരാമര്‍ശത്തില്‍ ജി സുധാകരനെതിരെ വക്കീല്‍ നോട്ടീസ് അയച്ചെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്കെതിരായ ആരോപണം തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും എന്നും അദ്ദേഹം പറഞ്ഞു. ആരോപണം തെളിയിക്കാനായില്ലെങ്കിൽ പരസ്യമായി ജി സുധാകരന് മാപ്പ് പറയണം.
സുധാകരന്റെ നിഴലായി കൂടെ നടന്നയാളാണ് താനെന്നും ഇനിയും തനിക്കെതിരെ പറഞ്ഞാല്‍ താനും ഒത്തിരി കാര്യങ്ങള്‍ പറയും എന്നും അദ്ദേഹം വിശദീകരിച്ചു. താന്‍ വെളിപ്പെടുത്തല്‍ നടത്തിയാല്‍ സുധാകരന് തലയില്‍ മുണ്ടിട്ട് പോകേണ്ട സാഹചര്യം ഉണ്ടാകുമെന്നും അനസ് അലി മുന്നറിയിപ്പ് നല്കി. അനസ് അലിക്ക് ലഹരിമാഫിയാ സംഘങ്ങളുമായി ബന്ധം ഉണ്ടെന്നായിരുന്നു ജി സുധാകരന് എംഎല്‍എ ഉയര്‍ത്തിയ ആരോപണം.


