കോഴിക്കോട്: കോഴിക്കോട് സ്ട്രോങ്ങ് റൂമിനു സമീപം മെറ്റീരിയൽ റൂം തുറന്ന സംഭവത്തിൽ പരാതി പരിഗണിക്കാൻ തിരഞ്ഞടുപ്പ് കമ്മീഷന് നിർദേശം നൽകി ഹൈക്കോടതി. മൂന്ന് ദിവസത്തിനകം യുഡിഎഫ് പരാതി പരിഗണിച്ചു തീരുമാനം എടുക്കണം എന്ന് ഹൈക്കോടതി നിർദേശിച്ചു.
സ്ട്രോങ്ങ് റൂം വിവാദത്തിൽ റിട്ടേണിങ് ഓഫീസർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് ഡിസിസി പ്രസിഡന്റും യുഡിഎഫ് സ്ഥാനാർത്ഥിയുമായ പ്രവീൺ കുമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഒരു ചട്ടവും പാലിക്കാതെയാണ് റിട്ടേണിങ് ഓഫീസർ മെറ്റീരിയൽ റൂം തുറന്നത്. വോട്ടിങ് മെഷീനിൽ കൃത്രിമം കാണിക്കാനുള്ള ശ്രമം എന്ന് സംശയമുണ്ടെന്നും ശക്തമായ നടപടികൾ വേണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.
ജെഡ ടി ഇസ്‌ലാം കൺവെൻഷൻ സെന്ററിലുള്ള മെറ്റീരിയൽ റൂമാണ് തുറക്കാൻ ശ്രമിച്ചത്. തിരഞ്ഞടുപ്പ് കമ്മീഷനും കളക്ടർക്കും പരാതി ലഭിച്ചിട്ടും ഒന്നും ചെയ്തില്ലെന്നും ഹർജിയിൽ പറഞ്ഞിരുന്നു. കോഴിക്കോട് പേരാമ്പ്ര, കൊയിലാണ്ടി മണ്ഡലങ്ങൾ കൂടാതെ കൂത്തുപറമ്പ്, നെന്മാറ മണ്ഡലങ്ങളിലും സ്ട്രോങ്ങ് റൂമുമായുള്ള ആക്ഷേപം യുഡിഎഫ് ഉയർത്തിയിരുന്നു. കോഴിക്കോട് യുഡിഎഫ് നേതൃത്വമാണ് ഹൈക്കോടതിയെ സമീപിച്ചത്. കോഴിക്കോട് ജില്ലയിലെ 6 മണ്ഡലങ്ങളിലെ പോളിങ് മെഷീൻ ഉൾപ്പെടെ സൂക്ഷിക്കുന്ന ജെഡിടി ഹാളിൽ അട്ടിമറി നീക്കമാണ് ഉണ്ടായെന്നാണ് യുഡിഎഫിന്റെ ആരോപണം.
