ന്യൂഡല്‍ഹി: സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരും ഉള്‍പ്പെടുത്തി മത്സര പരീക്ഷകൾക്ക് ഗൈഡുകൾ തയ്യാറാക്കുന്ന കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ട്. പുതിയ മത്സര പരീക്ഷാ ഗൈഡിലെ പരാമര്‍ശമാണ് വിവാദത്തിലായിരിക്കുന്നത്. മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ്, രവീന്ദ്രനാഥ ടാഗോര്‍, മംഗള്‍ പാണ്ഡെ തുടങ്ങിയ പ്രമുഖ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിലാണ് പ്രധാനമന്ത്രിയെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പുസ്തകത്തിലെ ഉള്ളടക്കം സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായതോടെ ശിവന്ത് സര്‍ എന്ന ഗൈഡിനെതിരെ വിമര്‍ശനം ശക്തമായി. പുസ്തകത്തില്‍ മോദിയുടെ ചില പ്രസ്താവനകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ‘മൈ ഭീ ചൗക്കീദാര്‍’, ‘ജയ് ജവാന്‍, ജയ് കിസാന്‍’, ‘ജയ് വിജ്ഞാന്‍’, ‘ജയ് അനുസന്ധാന്‍’ തുടങ്ങിയ വാചകങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ള പുസ്തകങ്ങള്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും ബ്രെയിന്‍വാഷ് ചെയ്യുകയാണെന്നും ആരോപിച്ച് നിരവധി പേര്‍ രംഗത്തെത്തി.
സംഭവം തമാശയായി കാണേണ്ടതല്ലെന്നും ഏറെ ആശങ്കപ്പെടുത്തുന്നതാണെന്നും ചില സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു. ഇന്ത്യ ഉത്തര കൊറിയയിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണിതെന്നും സര്‍ക്കാര്‍ അംഗീകാരമുള്ള ആത്മകഥ പോലെയാണിതെന്നും അടക്കമുള്ള നിരവധി കമന്റുകളാണ് ഗൈഡിലെ വിവരങ്ങള്‍ പങ്കുവച്ചുകൊണ്ടുള്ള വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്നത്. ഹിറ്റ്‌ലറുടെ കാലത്ത് പ്രസിദ്ധീകരിച്ച പ്രചാരണ പുസ്തകങ്ങളുമായി സംഭവത്തെ താരതമ്യം ചെയ്തവരുമുണ്ട്. ഇന്ത്യയിലെ വിദ്യാഭ്യാസ സംവിധാനത്തിന്റെ നിലവാരത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചവരും നിരവധിയാണ്.


