മുംബൈ: ഐപിഎല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ നിര്‍ണ്ണായക മത്സരത്തിലും മുംബൈ ഇന്ത്യന്‍സ് മുന്‍ നായകന്‍ രോഹിത് ശര്‍മ്മ കളിക്കുന്നില്ല. വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് വേളയിലാണ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ രോഹിത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള അപ്ഡേറ്റ് നല്‍കിയത്. രോഹിത് പൂര്‍ണ കായികക്ഷമത കൈവരിക്കാന്‍ ഇനിയും രണ്ടോ മൂന്നോ മത്സരങ്ങള്‍ കൂടി വേണ്ടിവരുമെന്ന് ഹാര്‍ദിക് കൂട്ടിച്ചേർത്തു. ഹാംസ്ട്രിംഗിനേറ്റ പരിക്ക് മൂലം കഴിഞ്ഞ കുറച്ച് മത്സരങ്ങളായി രോഹിത് ടീമിന് പുറത്താണ്. ഹോം ഗ്രൗണ്ടായ വാംഖഡെയില്‍ ഹൈദരാബാദിനെതിരെ താരം തിരിച്ചെത്തുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും, ധൃതിപ്പെട്ട് താരത്തെ കളിപ്പിക്കേണ്ടതില്ലെന്നാണ് മാനേജ്മെന്റ് തീരുമാനം. ഹാര്‍ദിക്കിന്റെ വാക്കുകള്‍ ഇങ്ങനെ… ”രോഹിത് തിരിച്ചെത്താന്‍ ഇനിയും കുറച്ച് മത്സരങ്ങള്‍ കൂടി എടുത്തേക്കും. അദ്ദേഹം കഠിനമായി പരിശ്രമിക്കുന്നുണ്ട്, എങ്കിലും മത്സരത്തിന് സജ്ജമാകേണ്ട നിലവാരത്തിലേക്ക് അദ്ദേഹം എത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരത്തില്‍ അദ്ദേഹം ലഭ്യമല്ല.” ഹാര്‍ദിക് വ്യക്തമാക്കി.
രോഹിത്തിന്റെ മടങ്ങിവരവിനെ കുറിച്ച് സൂചന നല്‍കി ഹാര്‍ദിക് പാണ്ഡ്യ
